സ്കൂളിൽ ഇന്റേണൽ കമ്മിറ്റിക്ക് വനിതാ കമ്മിഷൻ ശുപാർശ
തിരുവനന്തപുരം: എല്ലാ സ്കൂളുകളിലും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള ഇന്റേണൽ കമ്മറ്റി രൂപീകരിക്കണമെന്ന് വനിതാ കമ്മിഷൻ. പുതിയ അദ്ധ്യയനവർഷത്തിന്റെ തുടക്കത്തിൽത്തന്നെ എല്ലാ സ്കൂളുകളിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പി.ടി.എ രൂപീകരണവും പി.ടി.എ എക്സിക്യുട്ടീവ് കമ്മറ്റിയുടെ പ്രവർത്തനവും സർക്കാർ മാർഗനിർദേശം പാലിച്ചായിരിക്കണം. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ ഓഫീസിൽ സന്ദർശിച്ച കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവിയും കമ്മിഷനംഗം ഇന്ദിരാ രവീന്ദ്രനും ശുപാർശകൾ കൈമാറി. ഇന്റേണൽ കമ്മറ്റി കൃത്യമായി യോഗം ചേരുന്നെന്ന് നിരീക്ഷിക്കാൻ ജില്ലാതലത്തിൽ വിദ്യാഭ്യാസവകുപ്പിന്റെ ഒരു ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണം. ഇന്റേണൽ കമ്മറ്റി രൂപീകരിക്കാത്ത എല്ലാ സ്കൂളുകൾക്കെതിരേയും നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്തു.
കംബോഡിയയിൽ
ജോലി തട്ടിപ്പ്
*ജാഗ്രത വേണം
ന്യൂഡൽഹി: ലാവോസ് എന്നറിയപ്പെടുന്ന ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ തായ്ലാന്റ് വഴിയുള്ള ജോലി തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അംഗീകൃത ഏജന്റുമാർ വഴി മാത്രമേ കംബോഡിയയിൽ ജോലിക്കായി അപേക്ഷിക്കാവൂ. തൊഴിൽ സംബന്ധമായ വിവരങ്ങൾക്ക് നോംപെന്നിലെ എംബസിയെ സമീപിക്കാനും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
കംബോഡിയയിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും ജോലി തേടുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ട് 'ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്' 'കസ്റ്റമർ സപ്പോർട്ട് സർവീസ്' തുടങ്ങിയ തസ്തികകളുടെ പേരിലാണ് തട്ടിപ്പ്. ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിൽ പ്രവർത്തിക്കുന്ന
സംഘങ്ങളാണ് പിന്നിൽ.
ഇന്ത്യയിലെയും ദുബായ്, ബാങ്കോക്ക്, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെയും ഏജന്റുമാർ വഴി ഉയർന്ന ശമ്പളവും ഹോട്ടൽ സൗകര്യവും വിമാന ടിക്കറ്റുകളും വിസ സൗകര്യവും വാഗ്ദാനം ചെയ്യും. ഏജന്റുമാർ അഭിമുഖവും ടൈപ്പിംഗ് ടെസ്റ്റും നടത്തി റിക്രൂട്ട് ചെയ്ത ശേഷം ഇരകളെ തായ്ലന്റ് അതിർത്തി വഴി ലാവോസിലേക്ക് കടത്തും. വാഗ്ദാനം ചെയ്യുന്ന ജോലിക്ക് പകരം ഇവർക്ക് ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വരുന്നു. പിടിക്കപ്പെടുന്നവർക്ക് 18 വർഷം വരെ ശിക്ഷ ലഭിക്കും. അടുത്തിടെ 250 ഓളം ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
നവാസിനെതിരായ
നടപടികളിലെ സ്റ്റേനീട്ടി
കൊച്ചി: എം.എസ്.എഫ് വനിതാവിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരായ കേസിലെ തുടർനടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. വെള്ളയിൽ പൊലീസെടുത്ത കേസിൽ കോഴിക്കോട് മജിസ്ട്രേട്ട് കോടതിയിലെ തുടർനടപടികൾ നേരത്തെ രണ്ടാഴ്ചത്തേയ്ക്ക് തടഞ്ഞിരുന്നു. ഈ സ്റ്റേയാണ് ഒരു മാസത്തേക്കുകൂടി ജസ്റ്റിസ് വിജു എബ്രഹാം നീട്ടിയത്. 2021 ജൂൺ 22ന് നടന്ന എം.എസ്.എഫ് നേതൃയോഗത്തിൽ നവാസ് വനിതാ നേതാവിനുനേരെ ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ആരോപണം.
കെ.എസ് ഹരിഹരന് ജാമ്യം
വടകര: പ്രസംഗത്തിനിടയിൽ വിവാദ പരാമർശം നടത്തിയെന്ന പരാതിയിൽ ആർ.എം. പി ഐ കേന്ദ്രകമ്മിറ്റിയംഗം കെ.എസ് ഹരിഹരനെതിരെ ചുമത്തിയ കേസിൽ സ്റ്റേഷൻ ജാമ്യം അനുവദിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം ആൾ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. യു.ഡി,എഫും ആർ.എം.പി.ഐയും വടകര കോട്ടപ്പറമ്പിൽ നടത്തിയ വർഗീയതയ്ക്കെതിരായ കാമ്പയിൻ പരിപാടിയിലെ പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തിൽ നിയമപരമായി തെറ്റില്ലെന്നും എന്നാൽ രാഷ്ട്രീയമായി സംഭവിച്ച ഗുരുതരമായ പിഴവായതിനാൽ താൻ ഖേദം പ്രകടിപ്പിക്കുകയായിരുന്നും കെ.എസ് ഹരിഹരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.