നാലു വർഷ ബിരുദം: പ്രയാസമെങ്കിൽ കോഴ്സ് മാറാം

Saturday 18 May 2024 12:20 AM IST

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകളിൽ തിരഞ്ഞെടുത്ത വിഷയങ്ങൾ പഠിക്കാൻ പ്രയാസമാണെങ്കിൽ മറ്റ് വിഷയങ്ങളിലേക്ക് മാറാൻ അവസരമുണ്ടാവും. രണ്ട് സെമസ്റ്റർ പൂർത്തിയായ ശേഷമാവും മേജർ, മൈനർ വിഷയങ്ങൾ മാറ്റാൻ അവസരം.

സയൻസ് വിഷയങ്ങൾ മേജറാക്കിയവർക്ക് വേണമെങ്കിൽ ആർട്സിലേക്കോ ഭാഷാവിഷയങ്ങളിലേക്കോ മാറാം. മൈനർ വിഷയങ്ങളായി സംഗീതമോ സാഹിത്യമോ വിദേശഭാഷകളോ പഠിക്കാം. കോഴ്സിനിടെ ഒരുതവണയേ ഈ മാറ്റം അനുവദിക്കൂ. കേരള സർവകലാശാലയുടെ പഠന വകുപ്പുകളിലെ നാലു വർഷ ബിരുദപഠനത്തിന് 16മേജർ കോഴ്സുകളും 51മൈനർ കോഴ്സുകളുമുണ്ട്. കോളേജും യൂണിവേഴ്സിറ്റിയും മാറാനും അവസരമുണ്ടാവും. കോളേജുകളിൽ ഇരുനൂറിലേറെ മൈനർ കോഴ്സുകളുണ്ടാവും. ഇഷ്ട കോഴ്സുകൾ തിരഞ്ഞെടുക്കാൻ കോളേജ് തലത്തിൽ കോഴ്സ് ബാസ്കറ്റ് സംവിധാനമുണ്ട്. സഹായത്തിന് അദ്ധ്യാപകർ കൗൺസലർമാരാവും. മൂന്നുവർഷം കൊണ്ട് 133ക്രെഡിറ്റ് പൂർത്തിയാക്കിയാൽ ബിരുദവും നാലുവർഷം കൊണ്ട് 177ക്രെഡിറ്റ് പൂർത്തിയാക്കിയാൽ ഓണേഴ്സ് ബിരുദവും ലഭിക്കും.

കോളേജുകളിൽ വിദ്യാർത്ഥികൾക്ക് അഭിരുചിക്കനുസരിച്ച് കോമ്പിനേഷൻ തിരഞ്ഞെടുക്കാം. നിലവിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ നാലുവർഷ ബിരുദത്തിൽ കെമിസ്ട്രിക്കൊപ്പം ഫിസിക്സോ ഇലക്ട്രോണിക്സോ സാഹിത്യമോ സംഗീതമോ കെമിസ്ട്രി മാത്രമായോ പഠിക്കാം. രണ്ടാം സെമസ്റ്റർ വരെ ഒരു മേജർ, രണ്ട് മൈനർ കോഴ്സുകൾ നിർബന്ധമായി പഠിക്കണം. മൂന്നാം സെമസ്റ്റർ മുതൽ മേജറിലേക്ക് പഠനം കേന്ദ്രീകരിക്കുന്ന പാറ്റേണിലാണ് കോഴ്സ്. ഇവയ്ക്ക് പുറമെ ഭരണഘടന, ഭാഷാപ്രാവീണ്യം, ആശയവിനിമയം, കേരള സ്റ്റഡീസ് അടക്കം ഫൗണ്ടേഷൻ, മൂല്യവർദ്ധിത, നൈപുണ്യവികസന കോഴ്സുകൾ പഠനത്തിന്റെ ഭാഗമാവും. മേജർ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനമാണ്. വിവിധ വിഷയങ്ങളിൽ അവബോധമുണ്ടാക്കാനാണ് മൈനർ കോഴ്സുകൾ. മേജർ, മൈനർ എന്നിവയിൽ ഏത് വിഷയത്തിലും ബിരുദാനന്തര ബിരുദ കോഴ്സുകൾ പഠിക്കാം. മൈനറിൽ 24ക്രെഡിറ്റ് നേടിയവർക്ക് ബിരുദാനന്തര ബിരുദം പഠിക്കാൻ യോഗ്യതയെന്നാണ് യു.ജി.സി ചട്ടം. ഇത് 12ക്രെഡിറ്റായാലും മതിയെന്ന ഭേദഗതി വരുന്നുണ്ട്.

കോഴ്സിനു ചേർന്നശേഷം ഓൺലൈൻ കോഴ്സുകളിലൂടെ ആർജ്ജിക്കുന്ന ക്രെഡിറ്റുകളും ബിരുദകോഴ്സ് പൂർത്തിയാക്കാനുപയോഗിക്കാം. യു.ജി.സി അംഗീകരിക്കുന്ന മൂക്, സ്വയം തുടങ്ങിയ പോർട്ടലുകളിൽ നടത്തപ്പെടുന്ന കോഴ്സുകളുടെ പട്ടിക വാഴ്സിറ്റികൾ പരിഗണിക്കും. ലോകത്തെവിടെയും നടത്തുന്ന ഇത്തരം കോഴ്സുകൾ പഠിക്കാമെന്ന മെച്ചവുമുണ്ട്. മൂന്നാം വർഷം ബിരുദം നേടി എക്സിറ്റ് ഓപ്ഷനിലൂടെ കോഴ്സ് പൂർത്തിയാക്കാം. ഇവർ പി.ജി നേടാൻ 2വർഷം പിന്നീട് പഠിക്കണം. നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി ലഭിക്കും. ഓണേഴ്സുണ്ടെങ്കിൽ യു.ജി.സി ചട്ടത്തിന് വിധേയമായി പി.ജിയില്ലാതെ ഗവേഷണത്തിനും നെറ്റിനും അപേക്ഷിക്കാൻ യോഗ്യത നേടാം. ഓണേഴ്സ് നേടുന്നവർക്ക് ഒരു വർഷം കൊണ്ട് ബിരുദാനന്തര ബിരുദം നേടാം. സമർത്ഥർക്ക് രണ്ടര വർഷം (5സെമസ്റ്റർ) കൊണ്ട് ഡിഗ്രിയും മൂന്നര വർഷം (7സെമസ്റ്റർ) കൊണ്ട് ഓണേഴ്സും നേടാം. നൈപുണ്യപരിശീലനം കോഴ്സിന്റെ ഭാഗമായിരിക്കും.

പ്രവേശനത്തിന് ജൂൺ 7ന് വൈകിട്ട് 5വരെ ഓൺലൈനായി അപേക്ഷിക്കാം. 20ഓപ്ഷൻ വരെ തിരഞ്ഞെടുക്കാം. കോളേജുകളിലെ വിവരങ്ങൾ അതത് വെബ്സൈറ്റിലുണ്ട്. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് കോളേജിൽ ഹാജരാക്കണം. കാര്യവട്ടത്തെ പ്രവേശനത്തിന് ജനറൽ, എസ്.ഇ.ബി.സിക്ക് 1000രൂപയാണ് ഫീസ്. പട്ടിക വിഭാഗത്തിന് 500രൂപ. കോളേജുകളിൽ യഥാക്രമം 600, 300 രൂപയാണ് ഫീസ്. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/cssug2024/ , ഇ-മെയിൽ cugs@keralauniversity.ac. ഫോൺ- 8304050588

കേരള വാഴ്സിറ്റിയിലെ

മേജർ കോഴ്സുകൾ

ബയോളജി, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി, സൈക്കോളജി, ഹിന്ദി, മലയാളം - കേരളാ സ്റ്റഡീസ്, ഇംഗ്ലീഷ്, സംസ്കൃതം, പൊളിറ്റിക്സ്- ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്സ്, ഹിസ്റ്രറി, ബികോം ഓണേഴ്സ് വിത്ത് റിസർച്ച്, ബി.ബി.എ ഓണേഴ്സ് വിത്ത് റിസർച്ച്.

മൈനർ പ്രോഗ്രാമുകൾ:

ഫിലോസഫി, ബയോകെമിസ്ട്രി, ആർക്കിയോളജി, നാനോസയൻസ്- നാനോടെക്നോളജി, ബയോടെക്നോളജി, ജേണലിസം, മാനുസ്ക്രിപ്‌റ്രോളജി- പാലിയോഗ്രഫി, ഇലക്ട്രോണിക്സ്- ഫോട്ടോണിക്സ്, എൻവയോൺമെന്റ്- ക്ലൈമറ്റ് ചേഞ്ച് സയൻസ്, ഇംഗ്ലീഷ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഫിനാൻസ് ആൻഡ് ടാക്സേഷൻ മാനേജ്മെന്റ്, റഷ്യൻ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, എനർജി ആൻഡ് ഫംഗ്ഷണഷ മെറ്റീരിയൽസ്, കെമിസ്ട്രി, ജർമ്മൻ, അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, സോഷ്യോളജി, സൈക്കോളജി, ഡേറ്റാ സയൻസ്, ഫ്രഞ്ച്, ബയോ സ്റ്റാറ്റിറ്റിക്സ് ആൻഡ് ഡെമോഗ്രഫി, സംസ്കൃത ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ട്രാവൽ ആൻഡ് ടൂറിസം, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, മാർക്കറ്റിംഗ്, സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സ്റ്റാറ്റിറ്റിക്സ്, ഡേറ്റാ അനാലിസിസ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ്, സൈബർ സെക്യൂരിറ്റി ലോ ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ബോട്ടണി, ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ, സുവോളജി, മലയാളം ആൻഡ് കേരളാ സ്റ്റഡീസ്, ഹിന്ദി, ഫിസിക്സ്, ഫിഷറീസ് സയൻസ്, അപ്ലൈഡ് അക്വാകൾച്ചർ, മറൈൻ ബയോളജി, അക്വാട്ടിക് സയൻസ് ആൻഡ് ഫിഷറീസ്, ജിയോളജി, മാത്തമാറ്രിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്.

''വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്തമായ കോഴ്സുകൾ പഠിക്കാം. കോളേജുകളിൽ ഒരേ കോഴ്സ് പലരീതിയിലാണ് പഠിപ്പിക്കുക. ഗവേഷണത്തിനും തൊഴിലിനും അവസരം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് ഗുണകരമായിരിക്കും മാറ്റങ്ങൾ.''

-ഡോ. കെ.എസ്. അനിൽകുമാർ

രജിസ്ട്രാർ, കേരള സർവകലാശാല

200

കോഴ്സുകളാണ് കേരള വാഴ്സിറ്റിയിലെ അഫിയിലേറ്റഡ് കോളേജുകളിലുള്ളത്

Advertisement
Advertisement