ജയിൽ മുറ്റത്തു നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു
തൃശൂർ: പൊലീസ് വാനിൽ വിയ്യൂർ അതിസുരക്ഷാ ജയിലിൽ എത്തിച്ച കൊലക്കേസ് പ്രതി തമിഴ്നാട് ആലങ്കുളം സ്വദേശി ബാലമുരുകൻ (36) രക്ഷപെട്ടു. വെള്ളിയാഴ്ച രാത്രി ജയിൽ മുറ്റത്ത് എത്തിച്ച് വിലങ്ങ് അഴിച്ചതോടെയാണ് ഒപ്പമുണ്ടായിരുന്ന തമിഴ്നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നത്.
വിയ്യൂർ സ്വദേശി ശരത്തിന്റെ വീട്ടുമുറ്റത്ത് താക്കോൽ സഹിതം നിറുത്തിയിരുന്ന പൾസർ ബൈക്ക് മോഷ്ടിച്ച ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന. നൂറു കിലോമീറ്ററിലധികം പോകാനുള്ള പെട്രോൾ ബൈക്കിൽ ഉണ്ടായിരുന്നതായി ഉടമ ശരത്ത് പറഞ്ഞു. ഇതുസംബന്ധിച്ച് വിയ്യൂർ പൊലീസിൽ ശരത് പരാതി നൽകി.
5 കൊലപാതകം ഉൾപ്പെടെ 53 ഓളം കേസിലെ പ്രതിയായ ബാലമുരുകനെ തമിഴ്നാട് പെരിയ കോടതിയിൽ ഹാജരാക്കി തിരികെ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഒരു എസ്.ഐ ഉൾപ്പെടെ പൊലീസ് സംഘം ഒപ്പമുണ്ടായിരുന്നു.
ബനിയനും മുണ്ടുമാണ് വേഷം. കഴിഞ്ഞ സെപ്തംബറിൽ മറയൂരിൽ നിന്നാണ് പിടിയിലായത്. മുമ്പും ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നിട്ടുണ്ട്.
സൂര്യയുടെ മരണം: അരളിവിഷ
സാന്നിദ്ധ്യം സ്ഥിരീകരിച്ച് പൊലീസ്
ആലപ്പുഴ: വിദേശയാത്രയ്ക്ക് വിമാനത്താവളത്തിലേക്ക് പോകും വഴി പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രൻ (24)
കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അരളിവിഷത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. അരളിപ്പൂവിലെ വിഷമാണ് സൂര്യയെ ഹൃദ്റോഗത്തിലേക്കു നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടി ഇലയുടെയും പൂവിന്റെയും സൂര്യയുടെ രക്തസാമ്പിളിന്റെയും വിദഗ്ദ്ധ പരിശോധനാഫലം ലഭിച്ചശേഷം മരണകാരണം സംബന്ധിച്ച് പൊലീസ് അന്തിമ റിപ്പോർട്ട ്സമർപ്പിക്കും.
നാവിന് ശസ്ത്രക്രിയ:അന്വേഷണം തുടങ്ങി(ഡെക്ക്)
ഡോക്ടർക്ക് വീഴ്ച പറ്റിയെന്ന് സൂപ്രണ്ട്
കോഴിക്കോട്: കൈവിരലിനു പകരം നാലുവയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.ഗവ. മെഡി.കോളേജ് പ്രിൻസിപ്പൽ, മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് എന്നിവരിൽ നിന്ന് മൂന്നംഗ അന്വേഷണ സംഘം മൊഴിയെടുത്തു.
ഡോക്ടർക്ക് വീഴ്ച പറ്റിയതായി ഐ.എം.സി.എച്ച് സൂപ്രണ്ട് അരുൺ പ്രീത് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. നാവിന് പ്രശ്നങ്ങൾ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു മുമ്പ് ബന്ധുക്കളെ ഇക്കാര്യം അറിയിച്ചില്ല. ഭാവിയിൽ ബുദ്ധിമുട്ടിന് സാദ്ധ്യതയില്ലാത്തതിനാൽ ഡോക്ടർക്കെതിരെ കൂടുതൽ നടപടി ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ചികിത്സാരേഖകളടക്കം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.ഇ പ്രേമചന്ദ്രനാണ് അന്വേഷണച്ചുമതല. നേരത്തെ ടൗൺ അസി.കമ്മിഷണർ കെ.ജി. സുരേഷായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് കൈവിരലിന് ചികിത്സ തേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ മകൾക്ക് നാവിന് ശസ്ത്രക്രിയ നടത്തിയത്.