കാമറയും പിംഗ് ബട്ടണുമില്ല, ഫയലിലുറങ്ങുന്ന യാത്രക്കാരുടെ സുരക്ഷ

Monday 20 May 2024 12:53 AM IST

പാലക്കാട്: 200 കിലോമീറ്ററിലധികം ഓടുന്ന പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസാക്കിയിട്ടും യാത്രക്കാർക്കുള്ള സുരക്ഷ ഇപ്പോഴും കടലാസിൽ. പാലക്കാട് ഡിവിഷന് കീഴിൽ സർവീസ് നടത്തുന്ന മെമു ഒഴികെയുള്ള മിക്ക പാസഞ്ചർ ട്രെയിനുകളിലും കാമറയും പാനിക് ബട്ടനുമില്ല. സതേൺ റെയിൽവേയിലെ വിവിധ ട്രെയിനുകളിലെ 6600 ഓളം കോച്ചുകളിൽ പുതുതായി സുരക്ഷാ കാമറകൾ സ്ഥാപിച്ചപ്പോൾ പാലക്കാട് ഡിവിഷനോട് മാത്രം റെയിൽവേ മുഖംതിരിക്കുകയായിരുന്നു. ഇതിനെതിരെ യാത്രക്കാരിൽ നിന്നടക്കം പ്രതിഷേധം ശക്തമാണ്.

ഓരോ കോച്ചുകളിലും സീറ്റിന് സമീപത്തുള്ള ചുവന്ന ബട്ടൺ അമർത്തിയാൽ മോട്ടോർമാനും ഗാർഡിനും പെട്ടെന്ന് സിഗ്നൽ ലഭിക്കുന്ന സംവിധാനമാണ് പാനിക് ബട്ടൺ. ഇതിനു പുറമെ കോച്ചിന് പുറത്തുള്ള ഫ്ളാഷറിലും അപായ സിഗ്നൽ സംവിധാനം ലഭിക്കുന്നതിനാൽ പുറത്തുള്ള സുരക്ഷ ജീവനക്കാർക്കും അതിവേഗം അറിയാൻ കഴിയും. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള പാനിക് ബട്ടൺ പോലും പല ട്രെയിനുകളിലും ഇല്ലെന്നത് പരിതാപകരമാണ്.

ഏക ആശ്രയം അപായച്ചങ്ങല

ട്രെയിനുകളിൽ അത്യാഹിതമുണ്ടായാൽ യാത്രക്കാർക്ക് ഇപ്പോഴും ആശ്രയം അപായച്ചങ്ങല മാത്രമാണ്. കോയമ്പത്തൂർ, തൃശൂർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് 50 ലധികം പാസഞ്ചർ ട്രെയിനുകളാണ് പ്രതിദിനം സർവിസ് നടത്തുന്നത്. ഇതിൽ കൂടുതലും സ്ത്രീകളും വിദ്യാർത്ഥികളുമാണെന്നിരിക്കെ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാൻ റെയിൽവേ തയ്യാറാവണം.

സി.സി.ടിവി ദീർഘദൂര ട്രെയിനുകളിൽ മാത്രം

രാജ്യത്ത് ആകെ 11,000ത്തോളം ട്രെയിനുകളിൽ 705 കോടി ചെലവിട്ടാണ് സി.സി.ടിവി സ്ഥാപിക്കാൻ കരാറായതെങ്കിലും രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ ദീർഘദൂര ട്രെയിനുകളിൽ മാത്രമേ പദ്ധതി നടപ്പായുള്ളൂ. 4146 ട്രെയിനുകളിൽ കാമറ സ്ഥാപിച്ചെങ്കിലും കൂടുതലും ഉത്തരേന്ത്യയിലോടുന്നവയിലാണ്.

2015ൽ കേരള എക്സ്പ്രസിൽ പരീക്ഷണാടിസ്ഥാനത്തിൽ കാമറ സ്ഥാപിച്ചത് ഒഴിച്ചാൽ ഇതുവരെ പാസഞ്ചർ ട്രെയിനുകളിലേതടക്കം കാമറ സ്ഥാപിക്കൽ ഫയലിലാണ്. 9000 സ്റ്റേഷനുകളിലായി 12 ലക്ഷം കാമറകൾ സ്ഥാപിച്ചാലേ കേരളത്തിലെ യാത്രക്കാർ സുരക്ഷിതരാവൂ. മിക്ക പാസഞ്ചർ ട്രെയിനുകളും യാചകരും സാമൂഹിക വിരുദ്ധരും കൈയടക്കിയ നിലയിലാണ്. സൗമ്യ വധക്കേസിന് ശേഷമാണ് വനിതകളുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പിന്റെ നിർഭയ ഫണ്ടുപയോഗിച്ച് കാമറ സ്ഥാപിക്കാൻ പദ്ധതിയിട്ടത്.

Advertisement
Advertisement