സൂര്യശോഭയിൽ ഹൈദരാബാദ്
ഹൈദരബാദ്: ഐ.പി.എല്ലിൽ ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 4 വിക്കറ്റിന്റെ ജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി ക്വാളിഫയർ 1ൽ കളിക്കാൻ യോഗ്യത നേടി.
ഹൈദരാബാദിന് മഴ തുണയായി
രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിൽ നടക്കേണ്ടിയിരുന്ന ഇന്നലത്തെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഹൈദരാബാദ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ഹൈദരാബാദിനും രാജസ്ഥാനും 14 മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണുള്ളതെങ്കിലും, രാജസ്ഥാനേക്കാൾ മികച്ച റൺറേറ്റിന്റെ പിൻബലം ഹൈദരാബാദിന് തുണയായി.
സാമിന് പകരം
ജിതേഷ്
ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ചേരാൻ സാം കറൻ നാട്ടിലേക്ക് മടങ്ങിയതിനാൽ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മയുടെ നേതൃത്വത്തിലാണ് പഞ്ചാബ് തങ്ങളുടെ സീസണിലെ അവസാന മത്സരത്തിനിറങ്ങിയത്. ടോസ് നേടിയ ജിതേഷ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഹൈദരാബാദ് 5 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (215/6).
വെടിക്കെട്ട് തുടക്കം
പഞ്ചാബിന് ഓപ്പണർമാരായ അഥർവ തയ്ദേയും (27 പന്തിൽ 46 ), പ്രഭ്സിമ്രാനും (45 പന്തിൽ 71) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 55 പന്തിൽ 97 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 4 ഓവറിൽ പഞ്ചാബ് സ്കോർ 50 കടന്നു. അഥർവയെ സൻവിർ സിംഗിന്റെ കൈയിൽ എത്തിച്ച് നടരാജനാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് എത്തിയവരിൽ റൈലി റൂസോ (24 പന്തിൽ 49), ജിതേഷ് (പുറത്താകാതെ 15 പന്തിൽ 32) എന്നിവരും പഞ്ചാബിനായി മികച്ച പ്രകടനം നടത്തി. ഹൈദരാബാദിനായി നടരാജൻ 2 വിക്കറ്റ് വീഴ്ത്തി.
തിരിച്ചടിച്ച്
ഹൈദരാബാദ്
മറപടിക്കിറങ്ങിയ ഹൈദരാബാദിന്റെ ഓപ്പണർ ട്രാവിസ് ഹെഡിനെ (0) ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡാക്കി അർഷ്ദീപ് സിംഗ് പഞ്ചാബിന് ബ്രേക്ക് ത്രൂ നൽകി. എന്നാൽ തുടന്ന് അഭിഷേക് ശർമ്മയും (28 പന്തിൽ 66), രാഹുൽ ത്രിപാതിയും (18 പന്തിൽ 33) വമ്പനടികളുമായി കളം നിറഞ്ഞതടെ ഹൈദരബാദ് ട്രാക്കിലായി.ഇരുവരും 30 പന്തിൽ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാഹുലിനെ അർഷ്ദീപിന്റെ കൈയിൽ എത്തിച്ച് ഹർഷലാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഹെൻറിച്ച് ക്ലാസൻ ( 26 പന്തിൽ 42), നിതീഷ് കുമാർ (37) എന്നിവരും ഹൈദരാബാദിന്റെ വിജയത്തിൽ ബാറ്റ് കൊണ്ട് മികച്ച സംഭാവന നൽകി.പഞ്ചാബിനായി അർഷ്ദീപും ഹർഷലും 2 വിക്കറ്റ് വീതം വീഴ്ത്തി. 14 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പഞ്ചാബ് ഒമ്പതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു.