ക്വാളിഫയറിൽ അയ്യരുകളി, ഫൈനലി കൊൽക്കത്ത
ഐ.പി.എൽ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ
ക്വാളിഫയർ 1ൽ ഹൈദരാബാദിനെ കീഴടക്കി
അഹമ്മദാബാദ്: ഐ.പി.എൽ പതിനേഴാം സീസണിൽ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ നരേന്ദ്ര മോദിസ്‌റ്റേഡിയത്തിൽ നടന്ന ക്വാളിഫയർ 1ൽ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് കീഴടക്കിയാണ് ഒന്നാം സ്ഥാനക്കാരായ കൊൽക്കത്ത ഫൈനലിലേക്ക് ടിക്കറ്റെടുത്ത്. തോറ്റെങ്കിലും ഹൈരദാബാദിന്റെ ഫൈനൽ സാധ്യതഅവസനിച്ചിട്ടില്ല. എലിമനേറ്റർ വിജയികളുമായി 24ന് നടക്കുന്ന ക്വാളിഫയർ 2ൽ വിജയിക്കാനായാൽ അവർക്ക് ഫൈനലിൽ എത്താം.
ഇന്നലെ ഹൈദരാബാദിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും ആധികാരിക ആധിപത്യം നേടിയാണ് കൊൽക്കത്ത ഫൈനലുറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 19.3 ഓവറിൽ 159 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ കൊൽക്കത്ത 13.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി.
അയ്യരുകളി
ഹൈദരാബാദ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയെ ക്യാപ്ടൻ ശ്രേയസ് അയ്യരും (പുറത്താകാതെ 24 പന്തിൽ 58), വെങ്കിടേഷ് അയ്യരും (പുറത്താകാതെ 28 പന്തിൽ 51) അർദ്ധ സെഞ്ച്വറികളുമായി അനായാസം വിജയലക്ഷ്യത്തിലെത്തിച്ചു. ഇരുവരും തകർക്കപ്പെടാത്ത 3-ാം വിക്കറ്റിൽ 44 പന്തിൽ 97 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓപ്പണർമാരായ റഹ്മാനുള്ല ഗുർബാസും (23), സുനിൽ നരെയ്നും (21) കൊൽക്കത്തയ്ക്ക് നല്ല തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 20 പന്തിൽ 44 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.കമ്മിൻസും നടരാജനും ഓരോവിക്കറ്റ് വീതം വീഴ്ത്തി.
സൂപ്പർ സ്റ്റാർക്ക്
നേരത്തേ രാഹുൽ ത്രിപാഠിക്കും ( 35 പന്തിൽ 55), ഹെൻറിച്ച് ക്ലാസ്സനും (32), ക്യാപ്ടൻ പാറ്റ് കമ്മിൻസിനും (30) ഒഴികെ ഹൈദരാബാദ് ബാറ്റർമാർക്കാർക്കും പിടിച്ച് നിൽക്കാനായില്ല.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ ഞെട്ടിച്ച് ട്രാവിസ് ഹെഡിനെ (0) രണ്ടാം പന്തിൽ തന്നെ ക്ലീൻബൗൾഡാക്കി സ്റ്റാർക്ക് കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂനൽകി. അഭിഷേക് ശർമ്മയെ (3) വൈഭവ് അടുത്ത ഓവറിൽ റസ്സലിന്റെ കൈയിൽ ഒതുക്കി.
നിതീഷിനെയും (9), ഷഹബാസിനേയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി സ്റ്റാർക്ക് ഹൈദരാബാദിനെ 39/4 എന്ന നിലയിലാക്കി. തുടർന്ന് ക്ലാസ്സനും ത്രിപാഠിയും 37 പന്തിൽ 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഹൈദരാബാദിനെ 100 കടത്തി. ക്ലാസ്സൻ പുറത്തായതോടെ വീണ്ടും അവർ തകർന്നു. അവസാന വിക്കറ്റിൽ വിജയകാന്ത് വിയസ്കാന്തിനെ (പുറത്താകാതെ 7) കൂട്ടുപിടിച്ച് കമ്മിൻസ് ഹൈദരാബാദിനെ 150 കടത്തി. സ്റ്റാർക്ക് 3ഉം വരുൺ ചക്രവർത്തി 2 വിക്കറ്റും വീഴ്ത്തി.