അഭിമാന നേട്ടങ്ങളോടെ: രജത ജൂബിലി നിറവിൽ സിയാൽ

Thursday 23 May 2024 1:45 AM IST
കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ)

നെടുമ്പാശേരി: ഇന്ത്യൻ വ്യോമയാനഭൂപടത്തിൽ നേട്ടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) രജത ജൂബിലി നിറവിൽ. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച രാജ്യത്തെ ആദ്യ വിമാനത്താവളം 1999 മേയ് 25ന് അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണനാണ് ഉദ്ഘാടനം ചെയ്തത്.

ലോകത്തെ ആദ്യ സമ്പൂർണ സോളാർ വിമാനത്താവളം മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ്. സംസ്ഥാനത്തെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്നത് സിയലാണ്.സോളാർ പദ്ധതിക്ക് പുറമെ അരിപ്പാറ ജലവൈദ്യുത പദ്ധതി, പയ്യന്നൂർ സോളാർ പ്ളാന്റ് എന്നിവയും സിയാലിന്റെ ഭാഗമായുണ്ട്.

സിയാൽ പിറന്ന വഴി

1991ൽ കൊച്ചി നാവിക താവളത്തിലെ വിമാനത്താവളം നവീകരിക്കാൻ കേന്ദ്ര സർക്കാർ യോഗം വിളിച്ചെങ്കിലും നാവികസേനക്ക് താത്പര്യമില്ലാതിരുന്നതാണ് സിയാലിന്റെ പിറവിക്ക് വഴിയൊരുക്കിയത്.

അന്നത്തെ എറണാകുളം ജില്ലാ കളക്ടർ വി.ജെ. കുര്യൻ സമർപ്പിച്ച പദ്ധതിയെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും അനുകൂലിച്ചു. 1993ൽ സൊസൈറ്റി രജിസ്റ്റർ ചെയ്തു. നിരവധി സ്ഥലങ്ങൾ പരിഗണിച്ചെങ്കിലും ഒടുവിൽ ആലുവ താലൂക്കിലെ നെടുമ്പാശേരി ഉറപ്പിച്ചു. 1994 മാർച്ച് 30ന് 'കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)' എന്ന കമ്പനിയായി റജിസ്റ്റർ ചെയ്തു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ തുടങ്ങി നിരവധി പ്രതിസന്ധികളെ അതിജീവിച്ച് അഞ്ചുവർഷത്തിനകം വിമാനത്താവളം യാഥാർത്ഥ്യമായി.

ഒരു കോടി യാത്രക്കാർ

2023-24 സാമ്പത്തിക വർഷം 1.053 കോടി യാത്രക്കാരുമായി സിയാൽ റിക്കാർഡിട്ടു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാഫിക്കാണിത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 18 ശതമാനം വർധനവ്. 2023-24-ൽ 70,203 സർവീസുകളായിരുന്നു. സാമ്പത്തികവർഷത്തെ ആകെ യാത്രക്കാരിൽ 55.98 ലക്ഷം പേർ ആഭ്യന്തര മേഖലയിലും 49.31 ലക്ഷം പേർ രാജ്യാന്തരമേഖലയിലേക്കുമായിരുന്നു. പ്രതിവാരം സിയാലിൽ നിന്നും 1700 ഓളം സർവീസുകളാണുണ്ട്. വിനോദസഞ്ചാര മേഖലകളിലേക്കും സർവീസുകളുണ്ട്.

വികസനപദ്ധതികൾ

ഏഴ് മെഗാ പദ്ധതികളാണ് സിയാൽ രജത ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്നത്. ഇന്റർനാഷണൽ കാർഗോ ടെർമിനലും ഡിജി യാത്രയും ഉദ്ഘാടനം കഴിഞ്ഞു. പുതിയ ഇംപോർട്ട് കാർഗോ ടെർമിനൽ തുറന്നതോടെ പ്രതിവർഷ കാർഗോ ശേഷി രണ്ട് ലക്ഷം മെട്രിക് ടണ്ണായി. യാത്രക്കാരിൽ 19 ശതമാനം ഡിജിയാത്ര സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ആഭ്യന്തര യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന സംവിധാനത്തിനുള്ള സോഫ്ട് വെയർ രൂപകൽപന ചെയ്തത് സിയാൽ ഐ.ടി വിഭാഗമാണ്.


നിർമ്മാണത്തിലിരിക്കുന്ന മെഗാ പദ്ധതികൾ

15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ​. 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ടെർമിനൽ. 8 പുതിയ എയ്രോബ്രിഡ്ജുകൾ. ടെർമിനൽ വികസനം പൂർത്തിയാകുന്നതോടെ വിമാന പാർക്കിംഗ് ബേ 44 ആകും.

യാത്രക്കാർക്ക് ഹ്രസ്വവിശ്രമത്തിന് 42 ആഡംബര ഗസ്റ്റ് റൂമുകൾ, റെസറ്റോറന്റ്, മിനി കോൺഫ്രൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം എയ്രോ ലോഞ്ച്. വിമാനത്താവളത്തിലെ അഗ്നിശമന സേനയ്ക്കായി ഓസ്ട്രിയൻ നിർമ്മിതമായ രണ്ട് ഫയർ എൻജിനുകൾ. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാ വലയം. പന്ത്രണ്ട് കിലോമീറ്ററോളം വരുന്ന സുരക്ഷാമതിലിൽ മാരകമല്ലാത്ത വൈദ്യുതവേലി, ഫൈബർ ഒപ്റ്റി​ക് വൈബ്രേഷൻ സെൻസർ, തെർമ്മൽ ക്യാമറ. സിയാൽ ഗോൾഫ് കോഴ്‌സിൽ വിനോദസഞ്ചാരത്തിന്റെ ഭാഗമായി റിസോർട്ടുകൾ, സ്‌പോർട്ട്സ് സെന്റർ.

Advertisement
Advertisement