അരി രാഷ്ട്രീയം ​​​​​​​വോട്ടോടെ നിന്നു,​ ഭാരത് റൈസും കെ-റൈസും കിട്ടാനില്ല

Thursday 23 May 2024 4:36 AM IST

തിരുവനന്തപുരം: കേന്ദ്രം നേരിട്ട് വിതരണം തുടങ്ങിയ ഭാരത് റൈസും അതിനു ബദലായി സംസ്ഥാനം കൊണ്ടുവന്ന കെ-റൈസും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പേരിനുമാത്രമായി.

കൊട്ടിഘോഷിച്ചാണ് ഇവയുടെ വിതരണം തുടങ്ങിയത്. വാഹനങ്ങളിൽ ജില്ലതോറും വില്പന നടത്തിയ ഭാരത് റൈസ് ഇപ്പോൾ വല്ലപ്പോഴും വന്നാലായി. സപ്ളൈകോ വഴി സംസ്ഥാന സർക്കാർ വിൽപ്പന തുടങ്ങിയ കെ-റൈസ് ലഭ്യമല്ല. സബ്സിഡി അരിയുടെ ഒരു ഭാഗമാണ് കെ-റൈസാക്കി നൽകിയത്.

നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷനാണ് ഭാരത് റൈസ് വാഹനങ്ങളിൽ വിതരണം ചെയ്തത്. അരി വിൽപ്പനയ്ക്ക് ബി.ജെ.പി നേതാക്കൾ സ്വീകരണം ഒരുക്കിയതോടെ വോട്ടിനു വേണ്ടിയുള്ള തട്ടിപ്പാണെന്ന് എൽ.ഡി.എഫ് ആരോപിച്ചിരുന്നു.

സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാതായ വേളയിലാണ് ഫെബ്രുവരി 7ന് ഭാരത് റൈസിന്റെ വരവ്. അപകടം മനസിലാക്കി മാർച്ച് 12ന് ശബരിയുടെ ബ്രാൻഡിൽ കെ-റൈസ് സംസ്ഥാന സർക്കാർ ഇറക്കി.

തിരഞ്ഞെടുപ്പിന് മുമ്പ്

1.ഭാരത് റൈസുമായി വാഹനങ്ങൾ എല്ലാ ജില്ലകളിലും. ഗുണമേന്മയുള്ള പച്ചരി 29 രൂപ നിരക്കിൽ 10 കിലോ വരെ നൽകി

2. സംസ്ഥാന സർക്കാർ കെ-റൈസ് എന്ന പേരിൽ ജയ അരി 29 രൂപയ്ക്കും കുറുവ, മട്ട അരി 30 രൂപയ്ക്കും

എത്തിച്ചു. ഒരാൾക്ക് 5 കിലോ പായ്ക്കറ്റ്. പുറമെ സബ്സിഡി അരിയും

തിരഞ്ഞെടുപ്പിന് ശേഷം

1.ഭാരത് റൈസുമായി വരുന്ന വാഹനങ്ങൾ നാമമാത്രമായി. നാഫെഡ് തിരഞ്ഞെടുത്ത സൂപ്പർ മാർക്കറ്റുകളിലേക്ക് വില്പന മാറ്റി

2. കെ-റൈസ് പായ്ക്കറ്റ് അരി കിട്ടാനില്ല. മാസത്തിൽ അഞ്ചുകിലോ അരി തരും.അതിനെ സബ്സിഡി അരിയെന്നോ, കെ-റൈസെന്നോ ഇഷ്ടാനുസരണം വിളിക്കാം

കൊയ്തിട്ടും

വില കൂടുന്നു

ആന്ധ്രയിൽ കൊയ്ത്തു കഴിഞ്ഞിട്ടും അരി വില കുറ‌ഞ്ഞിട്ടില്ല. ചിലതിന് കൂടുകയും ചെയ്തു. ചില്ലറ വിപണിയിൽ പച്ചരി, ആന്ധ്രവെള്ള (ജയ) ഒഴികെയുള്ളതിന് 50 രൂപ കടന്നു. പായ്ക്കു ചെയ്തതാണെങ്കിൽ 60 മുതൽ 70 രൂപവരെയാണ് വില

അരിവില ഇന്നലെ

ഇനം മൊത്ത വിപണി ചില്ലറ വിപണി

ചമ്പാവ് വടി............... 49-53.........................................54- 59

ചമ്പാവ് ഉണ്ട................43- 46.......................................49- 52

സുരേഖ......................... 40- 42......................................50- 52

സോണാ മസൂരി........... 50-58.....................................60- 68

Advertisement
Advertisement