മലയോരത്ത് 20 മേഖലകളിൽ പ്രത്യേക ജാഗ്രത
പ്രമാടം : കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാദ്ധ്യത വർദ്ധിച്ചതോടെ 20 മേഖലകളെ പ്രത്യേക ജാഗ്രതാ മേഖല പട്ടികയിൽ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി നിരീക്ഷണം ശക്തമാക്കി. കോന്നി താലൂക്ക് ഓഫീസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. വിദഗ്ദ്ധർ ഉൾപ്പെട്ട സംഘങ്ങൾ രാത്രിയിലും പകലും മലയോര മേഖലകളി ൽ പട്രോളിംഗ് നടത്തുന്നുണ്ട്. കോന്നി , അച്ചൻകോവിൽ വനമേഖലകളിൽ മുൻ വർഷങ്ങളിൽ
തുടർച്ചയായി ഉരുൾപൊട്ടിയിരുന്നു. ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പൊലീസ്, റവന്യൂ അധികൃതരും സജ്ജമാണ്.
അതീവ ജാഗ്രതാ പ്രദേശങ്ങൾ
കോന്നി വില്ലേജിലെ പൊന്തനാംകുഴി ഹരിജൻ കോളനി, സീതത്തോട് വില്ലേജിലെ ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ, ചിറ്റാർ വില്ലേജിലെ മണക്കയം.
അതി ജാഗ്രതാ പ്രദേശങ്ങൾ
സീതത്തോട് വില്ലേജിലെ സീതക്കുഴി, തേക്കുംമൂട്, മൂന്നുകല്ല്, ചിറ്റാർ വില്ലേജിലെ മീൻകുഴി, വയ്യാറ്റുപുഴ, അരുവാപ്പുലം വില്ലേജിലെ മറ്റാക്കുഴി, മുതുപേഴുങ്കൽ, അയന്തിമുരുപ്പ്, മ്‌ളാന്തടം, ക്വാറിമുരുപ്പ്, കൊല്ലൻപടി, പനനിൽക്കുംമുകളിൽ, കരിങ്കുടുക്ക, കല്ലേലി ,വെള്ളികെട്ടി, ഊട്ടുപാറ മിച്ചഭൂമി.
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കോന്നി താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ നിന്നും വെള്ളം കയറാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
അഡ്വ.കെ.യു.ജനീഷ് കുമാർ (എം.എൽ.എ)
അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട
കൺട്രോൾ റൂം ഫോൺ നമ്പർ: 04682 24008.