സിദ്ധാർത്ഥന്റെ മരണം: സി.ബി.ഐ കേസ്ഡയറി ഹാജരാക്കണം
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ മരിച്ച കേസിലെ കേസ്ഡയറി ഹാജരാക്കാൻ സി.ബി.ഐക്ക് ഹൈക്കോടതി നിർദ്ദേശം. ലോക്കൽ പൊലീസിന്റെയും സി.ബി.ഐയുടെയും കേസ് ഡയറി ഹാജരാക്കണം. ജസ്റ്റിസ് സി.എസ്. ഡയസ് കേസ് 27ലേക്ക് മാറ്റി.
പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കേസിൽ കക്ഷിചേർന്ന സിദ്ധാർത്ഥന്റെ അമ്മ എം.ആർ.ഷീബയുടെ ഹർജിയും കോടതി പരിഗണിച്ചു. പ്രതികളായ കെ. അഖിൽ, ആർ.എസ്. കാശിനാഥൻ, യു.അമീൻ അക്ബറലി, കെ.അരുൺ, സിഞ്ചോ ജോൺസൺ, എൻ. ആസിഫ്ഖാൻ,എ. അമൽ ഇഹ്സാൻ, ജെ.അജയ്, എ.അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി. ആദിത്യൻ, മുഹമ്മദ് ധനീഷ്, റെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ആർ.ഡി.ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ് എന്നിവരുടെ ജാമ്യ ഹർജികളാണ് പരിഗണിക്കുന്നത്.
സിദ്ധാർഥ് ക്രൂരമർദ്ദനത്തിന് ഇരയായെന്നും പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും സി.ബി.ഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അനുബന്ധ കുറ്റപത്രമുണ്ടാകുമെന്നും വിശദീകരിച്ചിരുന്നു.