സ്റ്റാർക്ക് സ്പാർക്ക്!
ചെന്നൈ: ബിഗ് മാച്ച് പ്ലെയറെന്ന വിശേഷണം വീണ്ടും ഉറപ്പിച്ച് പ്രാധാന മത്സരത്തിൽ അപാര മികവിലേക്കുയർന്ന് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഫൈനലിലേക്ക് വഴിവെട്ടിക്കൊടുത്തു. 24.75 കോടി മുടക്കി സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയപ്പോഴെ നെറ്റി ചുളിച്ചവർ ഏറെയാണ്. സീസണിന്റെ ആദ്യ പകുതിയിൽ അടിവാങ്ങുകയും വിക്കറ്റ് നേടാതിരിക്കുകയും ചെയ്തതോടെ സ്റ്റാർക്ക് ട്രോൾ മെറ്റീരിയലുമായി മാറി.എന്നാൽ സീസണിന്റെ രണ്ടാം പാദത്തിൽ താരം മിന്നും ഫോമിലേക്കുയരുകയായിരുന്നു.
ക്വാളിഫയർ 1ൽ സ്റ്റാർക്കിന്റെ സൂപ്പർ ബൗളിംഗാണ് വമ്പനടിക്കാരുടെ കൂടാരമായ ഹൈദരാബാദിനെ വീഴ്‌ത്തിയത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ സീസണിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ കുറ്റിതെറിപ്പിച്ച് സ്റ്റാർക്ക് കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകി. തന്റെ അടുത്ത ഓവറിൽ അപകടകാരിയായ നിതീഷിനേയും തൊട്ടടുത്ത പന്തിൽ ഷഹബാസിനേയും വന്ന വഴി സ്റ്റാർക്ക് മടക്കിയതോടെ 39/4 എന്ന നിലയിൽ ഹൈദരാബാദിന്റെ നടുവൊടിയുകയായിരുന്നു.
4 ഓവറിൽ 34 റൺസ് നൽകി 3 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് തന്നെയായിരുന്നു കളിയിലെ താരം.
ഏഴ് വർഷത്തിന് ശേഷമാണ് സ്റ്റാർക്ക് ഐ.പി.എല്ലിലേക്ക് മടങ്ങി വരുന്നത്. ആദ്യ 6മത്സരങ്ങളിൽ നിന്ന് 232 റൺസാണ് താരം വഴങ്ങിയത്.
നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് നേടിക്കഴിഞ്ഞു താരം. വൈറ്റ് ബാൾ ക്രിക്കറ്റിൽ 498 വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞ സ്റ്റാർക്ക് മികവിലേക്കുയർന്ന് ട്വന്റി-20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ഓസട്രേലിയൻ ടീമിനും ആശ്വാസമാണ്. ഓസ്ട്രേലിയൻ ജേഴ്സിയിൽ ഐ.സി.സി ടൂർണമെന്റിലും പ്രധാന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് സ്റ്റാർക്ക്.
ഈസി കൊൽക്കത്ത
ക്വാളിഫയർ 1ൽ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് കീഴടക്കിയാണ് ഒന്നാം സ്ഥാനക്കാരായ കൊൽക്കത്ത ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. . ആദ്യം ബാറ്റ് ചെയ്ത ് ഹൈദരാബാദ് 19.3 ഓവറിൽ 159 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ കൊൽക്കത്ത 13.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (164/2) .
ഹൈദരാബാദ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയെ ക്യാപ്ടൻ ശ്രേയസ് അയ്യരും (പുറത്താകാതെ 24 പന്തിൽ 58), വെങ്കിടേഷ് അയ്യരും (പുറത്താകാതെ 28 പന്തിൽ 51) അർദ്ധ സെഞ്ച്വറികളുമായി അനായാസം വിജയലക്ഷ്യത്തിലെത്തിച്ചു.