'നിയമസഭ തുടങ്ങാൻ പോകുകയല്ലേ, ബാക്കി അവിടെവച്ച് കാണാം'; ബാർകോഴയിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എംബി രാജേഷ്

Friday 24 May 2024 12:18 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ കോഴ വിവാദം ചൂടുപിടിക്കുന്നതിനിടെ പ്രതിപക്ഷത്തെ പരിഹസിച്ച് എക്‌സൈസ് മന്ത്രി എംബി രാജേഷ്. പ്രതിപക്ഷം രാജി ആവശ്യപ്പെടാത്തതെന്താണെന്ന് ആലോചിച്ചിരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

എക്‌സൈസ് മന്ത്രി രാജി വയ്‌ക്കണമെന്ന കെ സുധാകരന്റെയും വിഡി സതീശന്റെയും ആവശ്യത്തിന് പിന്നാലെയാണ് പരിഹാസവുമായി എംബി രാജേഷ് രംഗത്തെത്തിയത്. നിയമസഭ തുടങ്ങാൻ പോകുകയല്ലേ, ബാക്കി അവിടെവച്ച് കാണാമെന്നും എംബി രാജേഷ് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്‌തു.

എംബി രാജേഷ് പറഞ്ഞത്:

യുഡിഎഫ് സർക്കാരല്ല ഇത്. യുഡിഎഫ് സർക്കാരാണ് ആനുകൂല്യങ്ങളും ഇളവുകളും കൊടുത്തത്. പിണറായി സർക്കാരാണ് കഴിഞ്ഞ മദ്യനയത്തിൽ ബാർ ലൈസൻസ് ഫീസ് ഒറ്റയടിക്ക് അഞ്ചുലക്ഷം രൂപ വർദ്ധിപ്പിച്ചത്. കേരളത്തിൽ ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ വർദ്ധിപ്പിച്ചിട്ടില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ഉടമകളുടെ ക്രമക്കേടുകൾക്ക് പിഴ ഉണ്ടായിരുന്നോ? ഒന്നാം പിണറായി സർക്കാരാണ് ബാർ ക്രമക്കേടുകൾക്ക് ആദ്യം പിഴ ഏർപ്പെടുത്തിയത്.

രണ്ടാം പിണറായി സർക്കാർ അത് ഗണ്യമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ ആറുമാസം കൊണ്ട് 52 ബാറുകൾക്കെതിരെ കേസെടുത്തു. 30 എണ്ണത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. ഈ ശബ്‌ദരേഖ പുറത്തുവിട്ടയാളുടെ ബാറിലും പരിശോധന നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. കർശന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ അസ്വസ്ഥതയും ഇതിൽ കാണാം.

അഞ്ചുലക്ഷം ലൈസൻസ് ഫീസ് കൂട്ടിയതാണോ ബാറുകൾക്ക് നൽകിയ ഇളവ്? മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ഒരു മാസമായി വാർത്തകൾ വരികയാണ്. അത് വിശ്വസിച്ചാണ് ഇറങ്ങിപ്പുറപ്പെടുന്നതെങ്കിൽ കർശനമായ നടപടിയുണ്ടാകും. മദ്യനയവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും സർക്കാർ നടത്തിയിട്ടില്ല.

സുധാകരൻ പറഞ്ഞത്:

തിരഞ്ഞെടുപ്പിന് മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേൾക്കുന്നുണ്ട്. കുടിശികയാണ് ഇപ്പോൾ പിരിക്കുന്നത്. ഐടി പാർക്കുകളിൽ മദ്യം വിൽക്കുക, ബാർ സമയപരിധി കൂട്ടുക, ഡ്രൈഡേ പിൻവലിക്കുക തുടങ്ങി ബാറുടമകൾക്ക് ശതകോടികൾ ലാഭം കിട്ടുന്ന നടപടികൾക്കാണ് നീക്കം. മുഖ്യമന്ത്രിയുടെ പുതിയ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കും. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമയ തീരുമാനമാണിത്. അവരുടെ ജീവനും ജീവിതവുമാണ് പിണറായി വിജയൻ നശിപ്പിക്കുന്നത്.

കേരളത്തെ മദ്യവും മയക്കുമരുന്നും വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു ദിവസമെങ്കിലും മദ്യമില്ലാതിരിക്കണം എന്ന ആശയമാണ് ഒന്നാം തീയതിയിലെ ഡ്രൈ ഡേയ്‌ക്ക് പിന്നിൽ. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന വാഗ്ദാനം നൽകിയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്‌ക്ക് വേണ്ടി പിണറായി വെള്ളത്തിൽ മുക്കി.

ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെഎം മാണി ഒരു കോടി രൂപ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. അന്ന് കെഎം മാണിക്ക് രാജി വയ്‌ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്‌സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണം.

നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ മുഖ്യമന്ത്രിയുടെ വീട്ടിലാണോ?

എക്‌സൈസ് മന്ത്രി രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ബാർ കോഴയ്‌ക്കുള്ള നീക്കം ‌ഞെട്ടിക്കുന്നതെന്നാണ് സതീശൻ പറഞ്ഞത്. നിയമത്തിൽ മാറ്റം വരുത്തിയത് അബ്‌കാരികളെ സഹായിക്കാനാണ്. നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ മുഖ്യമന്ത്രിയുടെ വീട്ടിലാണോ അതോ എക്‌സൈസ് മന്ത്രിയുടെ വീട്ടിലാണോ എന്നും സതീശൻ ചോദിച്ചു. മന്ത്രി മാറി നിന്ന് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Advertisement
Advertisement