ഒമ്പത് മാസമായി ശമ്പളമില്ല, മനംനൊന്ത് ബിവ്‌റേജസ് കോർപറേഷൻ ജീവനക്കാരൻ ജീവനൊടുക്കി
കോഴിക്കോട്: കൃത്യമായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് ബിവ്‌റേജസ് കോർപറേഷൻ ജീവനക്കാരൻ ജീവനൊടുക്കി. കോഴിക്കോട്ട് രാമനാട്ട് ഔട്ട്ലെറ്റിലെ എൽഡി ക്ലാർക്കായ കെ ശശികുമാറാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഇയാളെ വീടിന് പിൻവശത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒമ്പത് മാസത്തോളമായി ശശികുമാറിന് ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ജൂണിൽ ജോലിക്ക് കൃത്യമായ ഹാജരാകാത്തതിനെ തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് ജോലിയിൽ തിരികെ പ്രവേശിച്ചെങ്കിലും ശമ്പളം മുടങ്ങിയിരുന്നു. ഓണത്തിന് ലഭിക്കേണ്ട ഒരു ലക്ഷത്തോളം രൂപയുടെ ബോണസും കിട്ടിയിരുന്നില്ല. ഇതിനെ തുടർന്ന് പരാതിപ്പെട്ടതോടെ കഴിഞ്ഞ ദിവസം മുഴുവൻ ശമ്പളം കിട്ടുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതിനിടയിൽ ശശികുമാറിനെതിരെ മറ്റൊരു പരാതി ലഭിച്ചതിനെ തുടർന്ന് ശമ്പളം വീണ്ടും തടയുകയായിരുന്നു.