റാങ്ക്‌ലിസ്റ്റുകൾ നോക്കുകുത്തി, കെ.എസ്.ഇ.ബിയിൽ താത്കാലിക നിയമന നീക്കം

Saturday 25 May 2024 12:00 AM IST

തിരുവനന്തപുരം: പുനഃസംഘടനയുടെ പേരിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം നിറുത്തിവച്ച കെ.എസ്.ഇ.ബിയിൽ താത്കാലികക്കാരെ നിയമിക്കാൻ നീക്കം. മസ്ദൂർ / ഇലക്ട്രിസിറ്റി വർക്കർ, ലൈൻമാൻ, മീറ്റർ റീഡർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലാണ് താത്കാലിക നിയമനത്തിന് ചെയർമാന്റെ നിർദ്ദേശം.
ചീഫ് എൻജിനിയർ മുതൽ മസ്ദൂർ വരെ 20ലധികം തസ്തികകളിലായി ഈ മാസം മാത്രം 1050ലധികം പേർ ബോർഡിൽനിന്ന് വിരമിക്കുന്നുണ്ട്. വിരമിക്കുന്നതിൽ കൂടുതൽ ഓവർസിയർമാരാണ്. ഈ തസ്തികകളിലെല്ലാം താത്കാലികക്കാരെ നിയമിക്കാനാണ് നീക്കം.
ഫീൽഡിലെ തസ്തികകളിൽ മാത്രം രണ്ടായിരത്തോളം ഒഴിവുണ്ടെന്നാണ് വിവരം. എന്നാൽ രണ്ട് വർഷത്തിലേറെയായി ബോർഡിലേക്ക് പി.എസ്.സി നിയമനങ്ങൾ പരിമിതമാണ്. വിവിധ തസ്തികകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാറില്ലെന്ന് മാത്രമല്ല, റിപ്പോർട്ട് ചെയ്ത ഒഴിവിലേക്ക് അഡ്വൈസ് മെമ്മോ അയയ്ക്കേണ്ടതില്ലെന്ന് ബോർഡധികൃതർ പി.എസ്.സിയെ അറിയിക്കുകയും ചെയ്‌തിരുന്നു. സബ് എൻജിനിയർ (സിവിൽ) ഒഴിവുകൾ അറിയിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ കത്തിന്, അടുത്ത മൂന്നുവർഷത്തേക്ക് നിയമനങ്ങൾ നടത്താനാകില്ലെന്നായിരുന്നു ബോർഡിന്റെ മറുപടി.

മീറ്റർ റീഡർ റാങ്ക്‌ലിസ്റ്റിൽ പകുതി നിയമനം നടന്നില്ല

2021 മാർച്ച് 19ന് ഇറങ്ങിയ മീറ്റർ റീഡർ റാങ്ക്‌ലിസ്റ്റിലെ 436 പേരുടെ ഒഴിവിലേക്ക് 218 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതോടെ മീറ്റർ റീഡർമാരുടെ ആവശ്യമില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം വഴിയുണ്ടായ 31 ഒഴിവുകളിലേക്കും റാങ്ക്‌ലിസ്റ്റിലുള്ളവർ തഴയപ്പെട്ടു.


നിയമന നിരോധനം അനാവശ്യമെന്ന്

റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചതിനെക്കാൾ കുറച്ച് ജീവനക്കാരാണ് കെ.എസ്.ഇ.ബിയിലുള്ളതെന്നും പുനഃസംഘടനയുടെ പേരിൽ അനാവശ്യമായി നിയമനം നിരോധിച്ചിരിക്കുകയാണെന്നുമാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്.

ഈ മാസം വിരമിക്കുന്നവർ

ചീഫ് എൻജിനിയർ-8
ഡെപ്യൂട്ടി ചീഫ് എൻജിനിയർ -17
എക്സിക്യുട്ടീവ് എൻജിനിയർമാർ -33
ഓവർസിയർ - 388
ലൈൻമാൻമാർ -119
മസ്‌ദൂർ - 34

Advertisement
Advertisement