ഭീഷണിയായി മരങ്ങളുടെ ശിഖരങ്ങൾ, അന്ന് തണൽ, ഇന്ന് അപകടം
പത്തനംതിട്ട : വേനലിൽ തണലൊരുക്കി ആശ്വാസമായ മരങ്ങൾ മഴക്കാലമായതോടെ ഭീഷണിയായി. മഴയിലും കാറ്റിലും ശിഖരങ്ങൾ ഒടിഞ്ഞുവീണുള്ള അപകടങ്ങൾ പതിവാണിപ്പോൾ. മുൻവർഷങ്ങളിൽ വാഹനത്തിന് മുകളിൽ മരം വീണ് മരണം വരെ സംഭവിച്ചിട്ടുണ്ട്. ഇത്തവണ മുൻകരുതൽ ഒന്നും സ്വീകരിക്കാത്തത് ആശങ്കയ്ക്കും വകനൽകുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വാകമരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണത് നാല് ഇരുചക്രവാഹനങ്ങളുടെ മുകളിലേക്കായിരുന്നു.
സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് ജീവനോ സ്വത്തിനോ അപകടകരമായ നിലയിൽ നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ച് നീക്കണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദി ഉടമയായിരിക്കുമെന്ന് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട് അധികൃതർ.
അതേസമയം പൊതുസ്ഥലങ്ങളിലെ അപകടകരമായ മരങ്ങളോ ശിഖരങ്ങളോ മുറിച്ച് മാറ്റാൻ അധികൃതർ ശ്രമം നടത്തുന്നില്ല. മിനിസിവിൽ സ്റ്റേഷൻ റോഡ്, പോസ്റ്റ് ഓഫീസ്, കോളേജ് റോഡ്, ടി.കെ റോഡ്, റിംഗ് റോഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുമ്പിലുള്ള റോഡ് എന്നിവിടങ്ങളിലെ മരങ്ങൾ അപകടഭീഷണിയാണ്.
കോന്നി പഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനും സമീപത്തു നിൽക്കുന്ന വൃക്ഷങ്ങൾ അപകടഭീഷണിയാകുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുറ്റത്തെ പെരുമരവും സമീപത്തെ വില്ലേജ് ഓഫീസിലെ മഹാഗണി മരവും കെട്ടിടങ്ങളോട് ചേർന്നാണ് നിൽക്കുന്നത്.
വേരുകൾ ദ്രവിച്ച് ബദാം മരം
കോന്നി : മുരിങ്ങമംഗലം ജംഗ്ഷനിൽ വേരുകൾ ദ്രവിച്ചു അപകടഭീഷണിയാകുകയാണ് ബദാം മരം. ഇതിനു ചുവട്ടിൽ രണ്ടു കടകളും സമീപത്ത് നിരവധി വ്യാപാര സ്ഥാപങ്ങളമുണ്ട്. മെഡിക്കൽ കോളേജ് , കേന്ദ്രീയ വിദ്യാലയം, സി.എഫ്.ആർ.ഡി കോളേജ്, മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്നതും ജംഗ്ഷനിൽ കൂടിയാണ്. ഇതിനു സമീപത്ത് മുരിങ്ങമംഗലം മഹാദേവർ ക്ഷേത്ര പരിസരത്തെ ആൽമരവും അശോകമരവും അടുത്തിടെ കാറ്റിലും മഴയിലും കടപുഴകി വീണിരുന്നു.
പന്തളത്തും വലിയ ഭീഷണി
പന്തളം : പന്തളത്തും വൻ വൃക്ഷങ്ങൾ അപകട ഭീഷണിയാകുന്നുണ്ട്.
പന്തളം ടൗണിലുള്ള വലിയ ആൽമരം ഉയർത്തുന്ന ഭീഷണി ചെറുതല്ല. ആലിന്റെ ശിഖരങ്ങൾ റോഡിന്റെ മറുവശം വരെ വ്യാപിച്ചുകിടക്കുന്നതിനാൽ ട്രാഫിക് സിഗ്നൽ ലൈറ്റുകളും മറയാറുണ്ട്.
നിരവധി യാത്രക്കാർ ബസ് കാത്തുനില്ക്കുന്നതും ആലിൻച്ചുവട്ടിലാണ്. മെഡിക്കൽ മിഷൻ ജംഗ്ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിനരികിൽ അപകടകരമായ രീതിയിലാണ് വാകമരങ്ങളുള്ളത്. പന്തളം - മാവേലിക്കര റോഡിൽ കുറുന്തോട്ടയം ചന്തയ്ക്ക് മുന്നിലെ മാവ് നിലംപൊത്താൻ സാദ്ധ്യതയുള്ളതിനാൽ മുറിച്ചുനീക്കൻ കഴിഞ്ഞ ദിവസം കളക്ടർ നിർദേശം നൽകിയിരുന്നു.
പ്രശ്നമാണ് ഇൗ ബദാംമരം
തിരുവല്ല : സംസ്ഥാനപാതയോരത്ത് നിൽക്കുന്ന ബദാംമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ വൈക്കത്തില്ലം ജംഗ്ഷനിൽ നിൽക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ബദാംമരമാണിത്. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരം ഏതുനിമിഷവും നിലംപൊത്തുമോയെന്ന ആശങ്കയിലാണ് ഇവിടുത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും യാത്രക്കാരും.