അമ്മത്തൊട്ടിലിൽ  600-ാമത്തെ കുരുന്നും 'ഋതു 'എത്തി, പേരിട്ടത് ആരോഗ്യവകുപ്പ് മന്ത്രി

Saturday 25 May 2024 3:40 PM IST

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ശനിയാഴ്ച പകൽ 11.40-ന് നേരിയ ചാറ്റൽ മഴയ്ക്കിടയിൽ ഏഴ് ദിവസം പ്രായം തോന്നിക്കുന്ന 3.4 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയ്ക്കായി എത്തി. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 600-മത്തെ കുരുന്നാണ് സംരക്ഷണയ്ക്കായി എത്തിയത്.


വെള്ളിയാഴ്ച സമിതി സംഘടിപ്പിച്ച് വരുന്ന കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെത്തിയ മന്ത്രി വീണ ജോർജ്ജ്, ജന്മം കൊടുത്ത കുരുന്നുകളെ സ്വയം നശിപ്പിക്കാതെ സർക്കാരിന് കൈമാറണം എന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുതിയ അതിഥിയുടെ വരവ്. സർക്കാരിന്റെ സംരക്ഷണയിലേക്ക് കുട്ടി എത്തിയ വിവരം ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി മന്ത്രിയെ അറിയിക്കുകയും കുരുന്ന് ജീവനെ നശിപ്പിക്കാതെ അമ്മത്തൊട്ടിലിൽ എത്തിച്ച അജ്ഞാത വ്യക്തിയെ അഭിനന്ദിക്കുകയും കുട്ടിക്ക് ‘ഋതു’ എന്ന് പേരിടുകയും ചെയ്തു.


അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞ് ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. പൂർണ്ണ ആരോഗ്യവതിയായ കുരുന്ന് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.തിരുവനന്തപുരം അമ്മത്തൊട്ടിലിൽ മെയ് മാസം ലഭിക്കുന്ന മൂന്നാമത്തെ കുട്ടിയും ഈ ആഴ്ചയിൽ ലഭിക്കുന്ന രണ്ടാമത്തെ കുഞ്ഞുമാണ് ‘ഋതു’.ഒരു വർഷത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 14-ാമത്തെ കുട്ടിയും അഞ്ചാമത്തെ പെൺകുഞ്ഞുമാണ്.

2024-ൽ ഇതുവരെയായി 25 കുഞ്ഞുങ്ങ ളാണ് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയിൽ നിന്നും യാത്രയായത്. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.

Advertisement
Advertisement