ഗൂഗിളിന്റെ വഴിയേപോയി കാർ തോട്ടിൽ വീണു, 4 മെഡിക്കൽ വിദ്യാർത്ഥികളും രക്ഷപ്പെട്ടു
സംഭവം കോട്ടയം കുറുപ്പന്തറയിൽ
കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത ഹൈദരാബാദിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ആഡംബര കാർ കുറുപ്പന്തറയിൽ തോട്ടിൽ വീണു. കാറിലുണ്ടായിരുന്ന നാലുപേരും ചില്ല് തകർത്ത് പുറത്തുചാടി രക്ഷപ്പെട്ടു.
മൂന്നാറിൽ നിന്ന് കുമരകം വഴി ആലപ്പുഴയ്ക്ക് പോകാനെത്തിയതായിരുന്നു ഹൈദരാബാദുകാരായ മൂന്ന് യുവാക്കളും പെൺകുട്ടിയും. തൗഫിക്ക് (29),അശ്വന്ത് (21), മാധവ് (23), അഭിരാമി (23) എന്നിവരാണ് ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ കുറുപ്പന്തറ കടവിൽ അകപ്പെട്ടത്.
മാഞ്ഞൂർ കവല വഴി കടവിനു സമീപം എത്തിയപ്പോൾ കനത്തമഴയിൽ വഴിതെറ്റുകയായിരുന്നു.
ഇവിടെ ദിശാബോർഡുകളില്ല. റോഡ് രണ്ടായി തിരിയുന്ന ഭാഗത്തുനിന്ന് വാഹനം നേരെ കടവിലേക്കാണ് പോയത്. തോട്ടിലേക്ക് കാറിന്റെ മുൻഭാഗം ഇറങ്ങിയപ്പോൾത്തന്നെ നാലുപേരും സാഹസികമായി വാഹനത്തിന്റെ ചില്ല് തകർത്ത് പുറത്തേക്കിറങ്ങി. കാർ തോടിന്റെ തിട്ടയിൽ ഇടിച്ചുനിന്നതാണ് രക്ഷപ്പെടാൻ സഹായമായത്. ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം കാർ പൂർണമായും വെള്ളത്തിൽ മുങ്ങി. തോട്ടിലൂടെ 150 മീറ്ററോളം ദൂരം കാർ ഒഴുകിപ്പോയി.
വാഹനത്തിലുണ്ടായിരുന്നവർ സമീപവീടുകളിലെത്തി വിവരം പറഞ്ഞതോടെ നാട്ടുകാർ ഓടിയെത്തി. ഏറെനേരം സ്ഥലത്ത് തിരച്ചിൽ നടത്തിയശേഷമാണ് വാഹനം കണ്ടെത്തിയത്. കടുത്തുരുത്തി പൊലീസും ഫയർഫോഴ്സുമെത്തി ക്രെയിന്റെ സഹായത്തോടെ മണിക്കൂറുകൾ പരിശ്രമിച്ച് വാഹനം പുറത്തെടുത്തു.കാറിന്റെ വേഗത കുറവായതിനാലാണ് രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. ഇവരുടെ സർട്ടിഫിക്കറ്റുകളും ബാഗുകളും വാഹനത്തിന്റെ രേഖകളും നഷ്ടമായി. മുമ്പും ഇതേസ്ഥലത്ത് വാഹനങ്ങൾ തോട്ടിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട്.
പറവൂരിൽ ഇതുപോലെ നദിയിൽ അകപ്പെട്ട് രണ്ട് ഡോക്ടറന്മാരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഗൂഗിൾ മാപ്പിനെ
കണ്ണടച്ച്
വിശ്വസിക്കരുത്
റോഡ് ചെയ്ഞ്ച് എപ്പോഴും അപ്ഡേറ്റാകണമെന്നില്ല
വളവുകളും തിരിവുകളും തെറ്റായി കാണിക്കാം
ഷോർട്ട് കട്ടുകളും പോക്കറ്റ് റോഡുകളും ശ്രദ്ധിക്കണം
വീതി കുറഞ്ഞ വഴികൾ കാണിക്കാൻ സാദ്ധ്യത
ട്രാഫിക്കിന് അനുസരിച്ചായിരിക്കും റൂട്ടിംഗ്
ഭൂമിശാസ്ത്രപരമായ ധാരണ നല്ലതാണ്
- ഡോ. സജി ഗോപിനാഥ്,
വി.സി, ഡിജിറ്റൽ സാങ്കേതിക സർവകലാശാല