പാകിസ്ഥാനെ പഞ്ഞിക്കിട്ട് 'ജോസേട്ടന്‍', ഇംഗ്ലണ്ടിന് 23 റണ്‍സ് വിജയം

Saturday 25 May 2024 11:35 PM IST

എഡ്ജ്ബാസ്റ്റണ്‍: പാകിസ്ഥാനെതിരായ നാല് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് 23 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ 84(51) നിശ്ചിത ഓവറുകളില്‍ ഏഴ് വിക്കറ്റ് ന്ഷ്ടത്തില്‍ 183 റണ്‍സ് നേടിയപ്പോള്‍ പാകിസ്ഥാന്റെ മറുപടി 19.2 ഓവറുകളില്‍ 160 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ (1-0) മുന്നിലെത്തി. നേരത്തെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

എട്ട് ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറുടെ ഇന്നിംഗ്‌സ്. മറ്റൊരു ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ട് 13(9) റണ്‍സ് നേടി പുറത്തായപ്പോള്‍ മൂന്നാമനായി ക്രീസിലെത്തിയ വില്‍ ജാക്‌സ് 37(23) ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. ജോണി ബെയ്‌സ്‌റ്റോ 21(18) റണ്‍സ് നേടി. ഹാരി ബ്രൂക്ക് 1(2), മൊയീന്‍ അലി 4(7), ലിയാം ലിവിംഗ്‌സ്റ്റണ്‍ 2*(3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. പാകിസ്ഥാന് വേണ്ടി ഷഹീന്‍ ഷാ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാരിസ് റൗഫ്, ഇമാദ് വസീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് പാകിസ്ഥാനെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും മുന്നേറാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ അനുവദിച്ചില്ല. 21 പന്തില്‍ 45 റണ്‍സ് നേടിയ ഫഖര്‍ സമാന്‍ ആണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 32(26), അസം ഖാന്‍ 11(10), ഇഫ്തിഖാര്‍ അഹമ്മദ് 23(17), ഇമാദ് വസീം 22(13) എന്നിവര്‍ക്കും ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. സൂപ്പര്‍താരം മുഹമ്മദ് റിസ്‌വാന്‍ 0(3) സയീം അയൂബ് 2(7) എന്നിവരുടെ ഓപ്പണിംഗ് ജോഡിയും നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിന് വേണ്ടി റീസ് ടോപ്‌ലി മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. മൊയീന്‍ അലി, ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന ഇംഗ്ലണ്ടിന്റെ ടൂര്‍ണമെന്റിന് മുമ്പുള്ള അവസാന പരമ്പരയാണ് പാകിസ്ഥാനെതിരെയുള്ളത്. പരമ്പരയിലെ മൂന്നാം മത്സരം 28ന് കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ നടക്കും.

Advertisement
Advertisement