എസ്.എം.എ ബാധിതരായ 80 കുട്ടികൾക്കും സൗജന്യ മരുന്നെത്തി
തിരുവനന്തപുരം: സ്‌പൈനൽ മസ്‌ക്യുലാർ അട്രോഫി (എസ്.എം.എ) ബാധിച്ച 12 വയസിനു താഴെയുള്ള കുട്ടികളിൽ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് എത്തിച്ചു. ഒരു ഡോസിന് ആറു ലക്ഷം രൂപ വിലയുള്ള മരുന്നാണിത്.
ഇതുൾപ്പെടെ 12 വയസുവരെയുള്ള 80 കുട്ടികൾക്കാണ് സൗജന്യമായി മരുന്ന് നൽകിയത്. ഇവർക്കുള്ള തുടർ ചികിത്സയും അടുത്ത ഘട്ടങ്ങളിലേക്കുള്ള സൗജന്യ മരുന്നുകളും സർക്കാർ നൽകുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ആറു വയസുവരെയുള്ള കുട്ടികൾക്കു മാത്രമാണ് നേരത്തെ സൗജന്യമരുന്ന് നൽകിയിരുന്നത്. ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് പ്രതിമാസം 20 ലക്ഷം രൂപ വിലവരുന്ന മരുന്നുകളും സൗജന്യമായി വിതരണം ചെയ്തിരുന്നു. 50 ലക്ഷത്തോളം രൂപ ചികിത്സാച്ചെലവ് വരുന്ന മറ്റ് അപൂർവ രോഗങ്ങൾ ബാധിച്ചവർക്ക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രി വഴി മരുന്ന് നൽകുന്നുണ്ട്.
അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി എസ്.എ.ടി ആശുപത്രിയിൽ എസ്.എം.എ ക്ലിനിക് ആരംഭിച്ചതിനു പിന്നാലെ പീഡിയാട്രിക് ന്യൂറോളജി, ജനിതക രോഗം, ശ്വാസകോശരോഗം, ഓർത്തോപീഡിക്, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ഒരു കുടക്കീഴിൽ ലഭ്യമാക്കിയിട്ടുണ്ട്.