കൊച്ചിക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: പുതുമഴയിൽ മീൻപിടിക്കാൻ ശ്രമിക്കല്ലേ, ആറുമാസം അകത്തുകിടക്കേണ്ടിവരും

Sunday 26 May 2024 11:13 AM IST

കോലഞ്ചേരി: പുതുമഴയിൽ ഊത്ത പിടിച്ചാൽ അഴിയെണ്ണാം. ഊത്ത പിടിത്തക്കാരെ കണ്ടെത്താൻ ഫിഷറീസ് വകുപ്പ് പരിശോധനകൾ ഊർജിതമാക്കി. ശുദ്ധജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലായതോടെ ഈ സമയത്തെ മീൻപിടിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കമായ ജൂൺ, ജൂലായ് മാസങ്ങളിൽ പ്രജനനത്തിനായി മത്സ്യങ്ങൾ നടത്തുന്ന ദേശാന്തരഗമനത്തെയാണ് ഊത്ത എന്നു പറയുന്നത്. പുതുമഴയിൽ മുട്ടയിടുന്നതിനായി വെള്ളം കുറഞ്ഞ വയലുകളിലും ചെറു തോടുകളിലും അരുവികളിലുമെല്ലാം പുഴയിൽനിന്നും മ​റ്റു ജലാശയങ്ങളിൽനിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ കയറിവരും. ഇത്തരം മീൻ പിടിക്കുന്നതാണ് ഊത്ത പിടിത്തം. വയർ നിറയെ മുട്ടകളുള്ളതിനാൽ ഈ സമയത്ത് മത്സ്യങ്ങൾക്കു രക്ഷപ്പെടാനാകില്ല.

ആറുമാസം വരെ തടവ്

മഴക്കാലത്തെ മീൻവേട്ട വ്യാപകമാണ്. പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസം വരുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും മത്സ്യം പിടിക്കുന്നത് കേരള അക്വാകൾച്ചർ ആൻഡ് ഇൻലാന്റ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. 15,000 രൂപ പിഴയും 6 മാസം വരെ തടവും ശിക്ഷ ലഭിക്കാം. ഫിഷറീസ്, റവന്യൂ, പൊലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഈ വിഷയത്തിൽ നടപടി സ്വീകരിക്കാം.

മത്സ്യ സമ്പത്തിന് വെല്ലുവിളി

പ്രജനനകാലമായതിനാൽ ഓരോ ഊത്തപിടിത്തവും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിനാണ് കാരണമാകുന്നത്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടിത്തം വഴി വംശനാശ ഭീഷണിയിലാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. മീനുകളുടെ സഞ്ചാരപാത ചിറ കെട്ടിയടച്ച് അവിടെ പത്താഴം, കൂട് എന്നീ കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന ഊത്തപിടിത്ത രീതിയാണ് ഏറെ അപകടം. പുഴയിൽ നിന്ന് വയലിലേക്ക് മത്സ്യങ്ങൾ കയറുന്ന തോടിലാണ് കെണിയൊരുക്കുന്നതിനാൽ ഒരൊ​റ്റ മീനും രക്ഷപ്പെടില്ല.


Advertisement
Advertisement