ഐ പി എൽ ഫൈനൽ, കുഞ്ഞൻ വിജയലക്ഷ്യം മുന്നോട്ടു വച്ച് സൺറൈസേഴ്സ്, കിരീടത്തിന് കൊൽക്കത്തയ്ക്ക് വേണ്ടത് 114 റൺസ്
ചെന്നൈ :തങ്ങളുടെ മൂന്നാം ഐ.പി.എൽ കിരീടത്തിൽ മുത്തമിടാൻ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് വേണ്ടത് 114 റൺസ് മാത്രം. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിന് ആൾഔട്ടാക്കുകയായിരുന്നു കൊൽക്കത്ത. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ഹർഷിദ് റാണയും ഓരോ വിക്കറ്റ് വീഴ്ത്തിയ വൈഭവ് അറോറയും വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും ചേർന്നാണ് വമ്പൻ സ്കോറുകളുടെ രാജാക്കന്മാരായിരുന്ന സൺറൈസേഴ്സിനെ 113ൽ ചുരുട്ടിയത്. 19 പന്തുകളിൽ 24 റൺസ് നേടിയ നായകൻ പാറ്റ് കമ്മിൻസാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.
ചെപ്പോക്കിൽ സൺറൈസേഴ്സിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. 21 റൺസെടുക്കുന്നതിനിടെ അഭിഷേക് ശർമ്മ(2), ട്രാവിസ് ഹെഡ് (0), രാഹുൽ ത്രിപാതി (9) എന്നിവർ കൂടാരം കയറി. ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ റൺ വടങ്ങാതിരുന്ന മിച്ചൽ സ്റ്റാർക്ക് അഞ്ചാം പന്തിൽ അഭിഷേകിനെ ക്ളീൻ ബൗൾഡാക്കിയാണ് ആക്രമണം തുടങ്ങിയത്. അടുത്ത ഓവറിന്റെ അവസാന പന്തിൽ ആദ്യമായി സ്ട്രൈക്കിലെത്തിയ ട്രാവിസ് ഹെഡ് ഗോൾഡൻ ഡക്കായത് സൺറൈസേഴ്സിന് അടുത്ത ആഘാതമായി. വൈഭവ് അറോറയുടെ പന്തിൽ കീപ്പർ ക്യാച്ച് നൽകിയാണ് ഹെഡ് തലകുനിച്ച് മടങ്ങിയത്. അഞ്ചാം ഓവറിലാണ് രാഹുൽ ത്രിപാതി മടങ്ങിയത്. സ്റ്റാർക്കിനെ അനാവശ്യമായി ഉയർത്തിയടിക്കാൻ ശ്രമിച്ച ത്രിപാതിയെ രമൺദീപ് സിംഗ് ക്യാച്ചെടുത്ത് മടക്കി അയച്ചത്.
തുടർന്ന് എയ്ഡൻ മാർക്രമും(20) നിതീഷ് കുമാർ റെഡ്ഡിയും (13) ചേർന്ന് ചെറുത്ത് നിൽക്കാൻ ശ്രമിച്ചു. ആറോവർ പവർ പ്ളേ കഴിയുമ്പോൾ 40/3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഏഴാം ഓവറിന്റെ അവസാനപന്തിൽ ഹർഷിത് റാണ നിതീഷിനെ കീപ്പർ ഗുർബാസിന്റെ കയ്യിലെത്തിച്ചതോടെ അവർ 47/4 എന്ന നിലയിലായി. അഞ്ചാം വിക്കറ്റിൽ മാർക്രമും ഹെൻറിച്ച് ക്ളാസനും (16) ചേർന്ന് കുറച്ചുനേരം മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും കൊൽക്കത്ത പിടിവിട്ടില്ല. 11-ാം ഓവറിൽ റസലിന്റെ പന്തിൽ സ്റ്റാർക്ക് മാർക്രമിനെ പിടികൂടി തിരിച്ചയച്ചു. അടുത്ത ഓവറിൽ വരുൺ ചക്രവർത്തി ഷഹബാസ് അഹമ്മദിനെയും (8) കൂടാരം കയറ്റി. നരെയ്നായിരുന്നു ക്യാച്ച്. ഇംപാക്ട് പ്ളേയറായി ഇറങ്ങിയ അബ്ദുൽ സമദ് (4) 13-ാം ഓവറിൽ റസലിന്റെ പന്തിൽ കീപ്പർ ക്യാച്ച് നൽകി മടങ്ങിയതോടെ ഹൈദരബാദ് 77/7 എന്ന നിലയിലായി. 15-ാം ഓവറിൽ ടീം സ്കോർ 90ൽ വച്ച് ക്ളാസനെ ഹർഷിത് ബൗൾഡാക്കി.
തുടർന്ന് ജയ്ദേവ് ഉനദ്കദിനെക്കൂട്ടി സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ് പോരാട്ടം തുടങ്ങി. 17-ാം ഓവറിൽ കമ്മിൻസ് ടീമിനെ 100 കടത്തി. 100 റൺസിലെത്താൻ കൃത്യം 100 പന്തുകളാണ് സൺറൈസേഴ്സിന് വേണ്ടിവന്നത്. ഇതിനിടയിൽ കമ്മിൻസിന്റെ ക്യാച്ച് സ്റ്റാർക്ക് മിസാക്കിയത് ഹൈദരാബാദിന് ആശ്വാസമായി. 18-ാം ഓവറിൽ ഉനദ്കദിനെ എൽ.ബിയിൽ കുരുക്കി സുനിൽ നരെയ്ൻ തന്റെ ജന്മദിനത്തിൽ വിക്കറ്റ് സ്വന്തമാക്കി. 19-ാം ഓവറിന്റെ രണ്ടാം പന്തിൽ കമ്മിൻസിനെ സ്റ്റാർക്കിന്റെ തന്നെ കയ്യിലെത്തിച്ച് റസൽ ഹൈദരാബാദിന്റെ ഇന്നിംഗ്സിന് കർട്ടനിട്ടു.