മഴക്കെടുതിയിൽ ജില്ല, തകർന്നത് 9 വീടുകൾ

Monday 27 May 2024 12:38 AM IST

ഒട്ടുമിക്കയിടങ്ങളും വെള്ളക്കെട്ടിൽ

കൊല്ലം: മഴ ശക്തമായതോടെ ജില്ലയിൽ ഒൻപത് വീടുകൾ തകർന്നു. കൊല്ലത്ത് അഞ്ച് വീടുകളിൽ മൂന്നെണ്ണം പൂർണമായും തകർന്നു. അഞ്ചു വീടുകൾക്കുമായി 5.30 ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നു.

കൊട്ടാരക്കരയിൽ 3 വീടും കുന്നത്തൂരിൽ ഒരു വീടും ഭാഗികമായി തകർന്നു. കൊട്ടാരക്കരയിൽ 38,000 രൂപയുടെയും കുന്നത്തൂരിൽ 75,000 രൂപയുടെയും നഷ്ടമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പുന്തലത്താഴത്ത് പെരുങ്കുളം നഗർ 110 ൽ രാജന്റെയും പെരുങ്കുളം നഗർ 109 ൽ ഹംദാൻ മൻസിലിൽ ജെബിന്റെയും വീടിന്റെ മതിൽ ഇടിഞ്ഞു. ഇന്നലെ രാവിലെ 9.45നാണ് സംഭവം. ഇവരുടെ വീടിന്റെ താഴെ ഭാഗത്ത് താമസിക്കുന്ന സുദർശനന്റെ വീടിനടുത്തേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. സുദ‌ർശനന്റെ മകന്റെ ഇരുചക്രവാഹനത്തിന് കേടുപറ്റി. ഇതിന് തൊട്ടടുത്ത് കോർ‌പ്പറേഷന്റെ സ്വന്തം കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. സമീപത്തെ മതിലുകൾ തകർന്നതിനാൽ അങ്കണവാടിയുടെ മതിലും അപകടാവസ്ഥയിലാണ്.

മതിലിൽ, തങ്കശ്ശേരി കാവൽ ജംഗ്ഷൻ, പള്ളിത്തോട്ടം, ശാസ്ത്രി നഗർ, കാവനാട് പൂവൻപുഴ, കൊട്ടിയം, ടൈറ്റാനിയം, തട്ടാമല, ചാത്തന്നൂർ, കല്ലുവാതുക്കൽ, പാരിപ്പള്ളി, കൊറ്റംകുളങ്ങര, ഡി.സി.സി ഓഫീസ്, കളക്ടറേറ്റിന് സമീപം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ചൂരാങ്കൽ പാലം, പെരുങ്കുളം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ 82 പേരെ വിമലഹൃദയ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊല്ലം നഗരത്തിലാണ്, 34 മില്ലി മീറ്റർ.

സഹായത്തിന് വിളിക്കാം

 വൈദ്യുതി ലൈൻ അപകടം: 1056

 ദുരന്ത നിവാരണ അതോറിട്ടി: 1077

 കെ.എസ്.ഇ.ബി കൺട്രോൾ റൂം: 1912

 സംസ്ഥാന കൺട്രോൾ റൂം: 1070

Advertisement
Advertisement