പുസ്തകങ്ങൾ റെഡി, ഇനി പഠിച്ചാൽ മതി!
ജില്ലയിൽ പാഠപുസ്തക വിതരണം 90 ശതമാനത്തിലെത്തി
കൊല്ലം: സ്‌കൂൾ തുറക്കാൻ ഏഴു ദിവസം ബാക്കി നിൽക്കെ, ജില്ലയിൽ പാഠപുസ്തക വിതരണം 90 ശതമാനത്തിലെത്തി. ഇതുവരെ എത്തിയ 19.04 ലക്ഷം പുസ്തകങ്ങളിൽ 16.75 ലക്ഷവും വിതരണം ചെയ്തു. 22.54 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിൽ വിതരണത്തിനു വേണ്ടത്. നിലവിൽ 2.3 ലക്ഷം പുസ്തകങ്ങൾ ഡിപ്പോയിൽ സ്‌റ്റോക്കുണ്ട്.
സർക്കാർ, എയ്ഡഡ് അൺ എയ്ഡഡ് മേഖലകളിലെ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തക വിതരണം ഏപ്രിലിൽ പൂർത്തിയായി. നിലവിൽ പുതിയ സിലബസിലുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലേക്കുള്ള വിതരണമാണ് പുരോഗമിക്കുന്നത്. ജില്ലാ ബുക്ക് ഡിപ്പോയിൽ നിന്ന് ജില്ലയിലെ 292 സൊസൈറ്റികളിലേക്കാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. ഇവിടെ നിന്ന് സ്കൂളുകൾക്ക് കൈമാറും. സ്കൂളുകളിൽ എത്തിയ പുതിയ സിലബസിലുള്ള പുസ്തകങ്ങൾ സർക്കാർ ഉത്തരവ് വന്ന ശേഷമേ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയുള്ളൂ.
സംസ്ഥാനത്ത് ആദ്യമായാണ് അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് പുസ്തകങ്ങളുടെ വിതരണം നടക്കുന്നത്. ജില്ലാ ബുക്ക് ഡിപ്പോയുടെ നേതൃത്വത്തിൽ മാർച്ച് 15നാണ് ജില്ലയിൽ വിതരണം ആരംഭിച്ചത്. ആര്യങ്കാവിലെ സെന്റ് മേരീസ് സ്‌കൂളാണ് അവസാനത്തെ വിതരണ കേന്ദ്രം. ഇവിടെ നിന്നാണ് അച്ചൻകോവിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്നത്.
തരം തിരിക്കൽ ചുമതല കുടുംബശ്രീക്ക്
കുടുംബശ്രീ ജീവനക്കാരെ നിയമിച്ചത് ദിവസവേതനത്തിൽ
പുസ്തകങ്ങൾ തരം തിരിക്കാൻ 12 സ്ത്രീകൾ
വിതരണത്തിന് ആറ് യുവാക്കൾ
ഇരുവിഭാഗത്തിനും 750 രൂപ വേതനം
സൂപ്പർവൈസർക്ക് 900 രൂപ
ദിവസവും രാവിലെ 9.30 മുതൽ 5.30 വരെ തരം തിരിക്കൽ
സൊസൈറ്റികളിലെത്തിക്കുന്നത് ടെണ്ടർ ചെയ്ത് എടുത്ത മൂന്ന് വാഹനങ്ങളിൽ
കനത്ത മഴ മൂലം കിഴക്കൻ മേഖലയിലേക്കുള്ള ലോഡിന്റെ ഭാരം കുറച്ചു.
ജൂൺ മൂന്നിന് സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പുസ്തകവിതരണം പൂർത്തിയാക്കാൻ സാധിക്കും
ജയശ്രീ, ബുക്ക് ഡിപ്പോ സൂപ്പർവൈസർ (കുടുംബശ്രീ)