എതിരാളികളെ മുട്ടുകുത്തിച്ച മുകേഷ് അംബാനിയുടെ തന്ത്രം; ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ച റിലയൻസ് ഇനി മറ്റൊരു രാജ്യത്തേക്ക്

Monday 27 May 2024 11:35 AM IST

മുംബയ്: ഇന്ത്യയിലെ ടെലിക്കോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് മുകേഷ് അംബാനി ജിയോ പ്രഖ്യാപിച്ചത്. ഏതൊരാൾക്കും സൗജന്യമായി 4 ജി ഇന്റർനെറ്റ് നൽകിക്കൊണ്ടായിരുന്നു ജിയോയുടെ വരവ്. ഇതോടെ മറ്റ് ടെലിക്കോം കമ്പനികൾക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. എന്നാൽ ആളുകൾ കൂടുതലായും ജിയോയിൽ എത്തിയപ്പോൾ പണം നൽകിയാൽ ദിവസവും ഒന്നര ജിബി ഡാറ്റ എന്ന നിലയിലേക്ക് അംബാനിയുടെ ജിയോ മാറി. എന്നിരുന്നാലും ആ കാലത്ത് ജിയോ കൊണ്ടുവന്ന ഇന്റർനെറ്റ് വിപ്ലവം ചെറുതൊന്നുമല്ല.

ഇപ്പോഴിതാ ഇന്ത്യയിൽ ഉണ്ടാക്കിയെടുത്ത ടെലക്കോം വിപ്ലവം ഒരു ആഫ്രിക്കൻ രാജ്യത്തേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് മുകേഷ് അംബാനിയുടെ കമ്പനി. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ പുതിയ ടെലക്കോം സർവീസ് ആരംഭിക്കുമെന്നാണ് ബിസിനസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ പ്രഖ്യാപനം തിങ്കളാഴ്ച നടക്കുമെന്നാണ് വിവരം. അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ യൂണിറ്റായ റാഡിസിസ് കോർപ്പറേഷൻ, ഘാന ആസ്ഥാനമായുള്ള നെക്സ്റ്റ്‌ജെൻ ഇൻഫ്രാകോയ്ക്ക് (എൻജിഐസി) നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷനുകൾ, സ്മാർട്ട്‌ഫോണുകൾ എന്നിവ നൽകുമെന്നാണ് റിപ്പോർട്ട്.

ഈ വർഷം അവസാനത്തോടെ ഘാനയിൽ സർവീസ് ആരംഭിക്കുമെന്നാണ് വിവരം. രാജ്യത്ത് 5 ജി അടക്കമുള്ള മൊബൈൽ സേവനം നൽകിയേക്കും. വളർന്നുവരുന്ന വിപണികളിൽ താങ്ങാനാവുന്ന വിലയിൽ ഡിജിറ്റൽ സേവനങ്ങൾ കെട്ടിപ്പടുക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതിയെന്ന് നെക്സ്റ്റ്‌ജെൻ ഇൻഫ്രാകോ സിഇഒ ഹർക്രിത് സിംഗ് പറഞ്ഞു. നോക്കിയ ഓയ്ജ്, ടെക് മഹീന്ദ്ര ലിമിറ്റഡ്, മൈക്രോസോഫ്റ്റ് കോർപ്പറേഷൻ എന്നിവരാണ് നെക്സ്റ്റ്‌ജെൻ ഇൻഫ്രാകോയുടെ മറ്റ് പങ്കാളികൾ.

33 ദശലക്ഷം ജനസംഖ്യയുടെ പശ്ചിമ ആഫ്രിക്കൻ രാജ്യമാണ് ഘാന. എംടിഎ ഘാന, വോഡഫോൺ ഘാന, എയർടെൽ ടിഗോ എന്നിവയാണ് രാജ്യത്ത് പ്രവർത്തിക്കുന്ന മൂന്ന് ടെലക്കോം ഓപ്പറേറ്റർമാർ. വൻ തുക ചെലവഴിച്ചാണ് രാജ്യത്ത് മൊബൈൽ ഒപ്പറേറ്റർമാർ പ്രവർത്തിക്കുന്നത്. റിലയൻസുമായി ചേരുന്നതോടെ രാജ്യത്ത് ആദ്യത്തെ 5 ജി സേവനം ഐൻജിഐസിക്ക് നൽകാൻ സാധിക്കും. കമ്പനിക്ക് മാത്രം രാജ്യത്ത് ഒരു പതിറ്റാണ്ട് കാലത്തേക്ക് 5 ജി സേവനങ്ങൾ നൽകാൻ സാധിക്കും. 15 വർഷത്തേക്കാണ് കമ്പനിക്ക് ലൈസൻസ് നൽകിയിരിക്കുന്നത്. മൂന്ന് വർഷത്തേക്ക് കമ്പനിയുടെ മൂലധന ചെലവ് 145 മില്യൺ ഡോളറാണ്.

ഇന്ത്യയിൽ മുകേഷ് അംബാനി ജിയോയുമായി നടത്തിയ വിജയം അനുകരിക്കാനാണ് ഘാനയിൽ കമ്പനി ശ്രമിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള ഡാറ്റയും സൗജന്യ വോയ്സ് കോളിംഗും സഹിതം 2016 അവസാനത്തോടെയാണ് ജിയോ ഇന്ത്യയിൽ ടെലികോം സേവനങ്ങൾ ആരംഭിച്ചത്. ഇത് ഇന്ത്യയിലെ മറ്റ് ടെലിക്കോം എതിരാളികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. 470 ദശലക്ഷം ഉപയോക്താക്കളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററാണ് ജിയോ.

ഇന്ത്യയിൽ ജിയോ പയറ്റിയ തന്ത്രം എന്താണോ അത് തന്നെ കമ്പനിയെ കൂട്ടുപിടിച്ച് ഘാനയിൽ ചെയ്യാനാണ് എൻജിഐസി ശ്രമിക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ ഘാനയിലെ ജനങ്ങൾക്ക് മൊബൈൽ സേവനം ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ ചൈനയുടെ വർദ്ധിപ്പിക്കുന്ന സ്വാധീനത്തെ പ്രതിരോധിക്കാൻ ശ്രമിച്ച ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ് റിലയൻസ്-എൻജിഐസി പങ്കാളിത്തമെന്നാണ് വിലയിരുത്തൽ.

Advertisement
Advertisement