സ്‌കൂളിൽ നിന്ന് അരി കടത്ത്; നാല് അദ്ധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശ

Monday 27 May 2024 12:16 PM IST

മലപ്പുറം: സ്‌കൂളിൽ നിന്ന് അരി കടത്തിയ സംഭവത്തിൽ കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശ. മലപ്പുറം മൊറയൂർ വി എച്ച് എം ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപകർക്കെതിരെയാണ് നടപടി.

ലക്ഷങ്ങൾ വിലവരുന്ന അരി കട‌ത്തിയതിലൂടെ സ്‌കൂളിനുണ്ടായ സാമ്പത്തിക നഷ്ട‌ം കുറ്റക്കാരായ അദ്ധ്യാപകരിൽ നിന്ന് ഈടാക്കാനും ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തു. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കുറ്റക്കാരായ അദ്ധ്യാപകരിൽ നിന്ന് 2.88 ലക്ഷം രൂപ ഈടാക്കണമെന്നാണ് റിപ്പോർട്ടിൽ നിർദേശിക്കുന്നത്.

സ്‌കൂളിൽ നിന്ന് 7737 കിലോ അരി കടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗുരുതരമായ കുറ്റമാണിതെന്നും സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ കുറ്റക്കാരായ നാല് അദ്ധ്യാപകർക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

സംഭവത്തിൽ നാല് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. പ്രധാനാദ്ധ്യാപകൻ ഡി.ശ്രീകാന്ത്, കായികാദ്ധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവർക്കെതിരെയാണ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നടപടിയെടുത്തത്. സ്‌കൂളിൽ നിന്ന് രാത്രിയിൽ അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കടത്തുന്നതിന്റെ ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ സംഭവം വിവാദമായിരുന്നു. തുടർന്ന് ഡി.ഡി.ഇയുടെ പരിശോധനയിൽ അരിക്കടത്തും മറിച്ചുവിൽപ്പനയും സ്ഥിരീകരിച്ചു.കൊണ്ടോട്ടിയിലെ കടയിലേക്കാണ് അരി കടത്തിയത്. പ്രചരിക്കുന്ന ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്നും സ്കൂളിലെ ഭക്ഷ്യവസ്തുക്കളുടെ കണക്ക് കൃത്യമാണെന്നുമായിരുന്നു സ്കൂൾ അധികൃതരുടെ വിശദീകരണം.

Advertisement
Advertisement