രണ്ട് ലക്ഷം രൂപവരെ തരാൻ ആളുകൾ റെഡി, അമ്പരന്ന് വ്യാപാരികൾ

Monday 27 May 2024 5:57 PM IST

കൊച്ചി: സാമ്പത്തിക മേഖലയിൽ സമ്പൂർണ ഡിജിറ്റൽ ഇടപാടുകൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കുമ്പോഴും വിപണിയിൽ കറൻസി നോട്ടുകളുടെ ഉപയോഗം കുറയുന്നില്ല. ഫോണുകൾ, സ്വർണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതൽ വാഹനങ്ങൾ വരെ വാങ്ങുമ്പോൾ രണ്ട് ലക്ഷം രൂപ വരെ നോട്ടുകളായി നൽകുന്നവരുടെ എണ്ണം കൂടുകയാണെന്ന് വ്യാപാര മേഖലയിലുള്ളവർ പറയുന്നു. പ്രതിദിനം വ്യാപാര ഇടപാടുകളിൽ കറൻസിയായി പരമാവധി നൽകാവുന്ന തുക രണ്ട് ലക്ഷമായാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.

മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഡിജിറ്റൽ പേയ്മെന്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കുറവാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

കാഷ് ഇൻ സർക്കുലേഷൻ കുതിക്കുന്നു

കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ മൂന്ന് വർഷം മുമ്പ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷവും 'കാഷ് ഇൻ സർക്കുലേഷൻ" (വിപണിയിലെ പണലഭ്യത) ഇരട്ടിയിലധികമായി ഉയർന്നു. കാഷ് ഇൻ സർക്കുലേഷൻ 2017 മാർച്ചിൽ 13.15 ലക്ഷം കോടി രൂപയായിരുന്നത് കഴിഞ്ഞ മാർച്ചിൽ ഇരട്ടിയിലധികം ഉയർന്ന് 35.15 ലക്ഷം കോടിയിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിലും അസാധാരണമായ കുതിപ്പാണുണ്ടാകുന്നത്.

യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്(യു.പി.ഐ) ഉപയോഗിച്ചുള്ള പേയ്മെന്റുകൾ 2017 ഏപ്രിലിൽ 2,425 കോടി രൂപ മാത്രമായിരുന്നു. ഇത്തവണ മാർച്ചിൽ യു.പി.ഐ ഇടപാടുകളുടെ മൂല്യം 19.64 ലക്ഷം കോടി രൂപയായാണ് ഉയർന്നത്.

പണം എണ്ണാൻ യന്ത്രം വാങ്ങി ആപ്പിൾ

പ്രമുഖ ഫോൺ നിർമ്മാതാക്കളായ ആപ്പിൾ നേരിട്ട് നടത്തുന്ന രണ്ട് സ്‌റ്റോറുകളിലും കാഷ് ഇടപാടുകളുടെ എണ്ണം കുത്തനെ കൂടിയതോടെ നോട്ട് എണ്ണൽ യന്ത്രങ്ങൾ വാങ്ങി. ആപ്പിളിന്റെ മുംബയ്, ഡെൽഹി സ്റ്റോറുകളിലെ വില്പനയിൽ പത്ത് ശതമാനത്തിനടുത്ത് കാഷ് ഇടപാടുകളാണ്. യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിൽ ഇത് ഒരു ശതമാനത്തിൽ താഴെയാണ്.

ആഡംബര കാറുകൾ വാങ്ങാനും നോട്ടുകൾ

മെഴ്സിഡസ് ബെൻസ്, ബി.എം.ഡബ്ളിയു തുടങ്ങിയ ലക്ഷ്വറി വാഹനങ്ങൾ വാങ്ങുന്നവർ വരെ രണ്ട് ലക്ഷം രൂപ പണമായി നൽകി ബാക്കി തുക ചെക്കോ ഡി.ഡിയോ മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ കൈമാറുന്ന രീതിയാണ് സ്വീകരിക്കുന്നത്.

Advertisement
Advertisement