മേഘവിസ്ഫോടനം, പെരുമഴ
കൊച്ചി: തകർപ്പൻ മഴയിൽ ദുരിതത്തിൽ മുങ്ങി എറണാകുളം ജില്ല. അപകടങ്ങൾ വ്യാപകം. കളമശേരിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഒന്നര മണിക്കൂറിനുള്ളിൽ 100 എം.എമ്മിൽ കൂടുതൽ മഴ പെയ്തെന്ന് കൊച്ചി സർവകലാശാല റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയിൽ തുടങ്ങിയ മഴയിൽ പലമേഖലകളും വെള്ളത്തിലായി.
ഇന്നലെ രാവിലെ പ്രധാനറോഡുകളിലടക്കം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തോപ്പുംപടിയിൽ കെ.എസ്.ആർ.ടി.സി ബസിനുമുകളിൽ മരംവീണെങ്കിലും വൻ ദുരന്തമൊഴിവായി. രാമേശ്വരം വില്ലേജിലെ സൗദി ഭാഗത്ത് മറിഞ്ഞ ബോട്ടിലെ അഞ്ചുപേരെ രക്ഷപ്പെടുത്തി. കാക്കനാട് കുസുമഗിരിയിൽ സാമുവൽ ജോർജിന്റെ കിണർ ഉൾപ്പെടെ വീടിന്റെ മുൻവശം മണ്ണിടിഞ്ഞു താഴ്ന്നു. ഇൻഫോപാർക്, കൊച്ചി കോർപ്പറേഷൻ, കളമശേരി മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള പ്രധാനമേഖലകൾ വെള്ളത്തിലാണ്. ആശങ്കപരത്തി മഴ തുടരുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയുള്ള കാക്കനാട് കീലേരിമലയിലെ 9 കുടുംബങ്ങളിലെ 20 പേരെ അബൂബക്കർ സ്കൂളിലേക്കു മാറ്റി. കളമശേരിയിലെ വിവിധ വാർഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ ആളുകൾ എത്തിത്തുടങ്ങി. കളമശേരി ഹൈസ്കൂളിൽ അഞ്ച് കുടുംബങ്ങളിലെ 17 പേരെത്തി. ശാന്തിഗിരി, എച്ച്.എം.ടി ജംഗ്ഷൻ, പൈപ്പ്ലൈൻ റോഡ് വടകോട് തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് ജനജീവിതത്തെ ബാധിച്ചു. ഇന്നലെ പുലർച്ചെ മുതൽ ചെറുതായി തുടങ്ങിയ മഴ പിന്നീട് ഉഗ്രരൂപിയാകുകയായിരുന്നു.