ട്രാഫിക്ക് നിയന്ത്രിച്ച യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ
അഞ്ചാലുംമൂട്: ബൈപ്പാസിൽ കടവൂർ മേൽപ്പാലത്തിന്റെ പണിനടക്കുന്ന സ്ഥലത്ത് ട്രാഫിക് നിയന്ത്രിച്ചിരുന്ന യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ. തൃക്കടവൂർ മുരുന്തൽ രാധാ മന്ദിരത്തിൽ രാഹുൽ(33), വടക്കേവിള അയത്തിൽ നേതാജി നഗർ 89 ചരുവിള വീട്ടിൽ അജിത്ത്(24), തൃക്കടവൂർ മുരുന്തൽ രതീഷ് ഭവനത്തൽ രതീഷ്‌കുമാർ(30) എന്നിവരാണ് അഞ്ചാലൂമൂട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്കിലെത്തിയ യുവാക്കളോട് വഴി തിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടതിന്റെ വിരോധത്തിലാണ് പ്രതികൾ സമീപത്ത് കിടന്ന പൈപ്പും വടികളും ഉപയോഗിച്ച് യുവാവിനെ അക്രമിച്ചത്. യുവാവിന്റെ തലയ്ക്കും കണ്ണിനും ഗുരതരമായി പരിക്കേറ്റു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. രണ്ടാം പ്രതി അജിത്ത് നരഹത്യാ ശ്രമം, കവർച്ച എന്നിവയടക്കം നിരവധി കേസുകളിൽ പ്രതിയാണ്. സബ് ഇൻസ്പെക്ടർ രജീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനിൽകുമാർ, വിനോദ്, എ.എസ്.ഐമാരായ രാജേഷ്, ഡെഫിൻ, സി.പി.ഒമാരായ രാജഗോപാൽ, ശിവകുമാർ, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.