മകളെ പീഡിപ്പിച്ച പിതാവിന് ഇരട്ടജീവപര്യന്തവും 38 വർഷം കഠിനതടവും

Thursday 30 May 2024 2:33 AM IST

പെരിന്തൽമണ്ണ: 14കാരിയായ മകളെ മൂന്നുവർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷവും ഒമ്പതുമാസവും അധികതടവ് അനുഭവിക്കണം. 42കാരനായ പിതാവ് 2020 മുതൽ മൂന്നുവർഷത്തോളം പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
ജീവപര്യന്തം തടവിന് മുൻപേ പ്രതി മറ്റ് തടവുശിക്ഷകൾ അനുഭവിക്കണം. ജീവപര്യന്തം തടവെന്നാൽ പ്രതിയുടെ ജീവിതാവസാനം വരെയാണ്. പ്രതി പിഴ അടച്ചാൽ ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. കൂടാതെ ഇരയ്ക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി.

Advertisement
Advertisement