ബൈക്കിൽ കഞ്ചാവ് കടത്ത്: പ്രതിക്ക് 4 വർഷം കഠിന തടവും പിഴയും
മഞ്ചേരി : ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് പിടിയിലായ യുവാവിന് മഞ്ചേരി എൻ.ഡി.പി.എസ് കോടതി നാലു വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റിപ്പുറം പേരശ്ശന്നൂർ കട്ടാച്ചിറ വീട്ടിൽ അഷറഫ് അലിയെയാണ് (39) ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസ് കോടങ്ങാട് എന്ന സ്ഥലത്ത് വച്ച് 4.2 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. സബ് ഇൻസ്‌പെക്ടറായിരുന്ന വിനോദ് വലിയാറ്റൂർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത തീയതി മുതൽ പ്രതി ജാമ്യം ലഭിക്കാതെ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയാണ്. കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.എം ബിജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുരേഷ് 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 27 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി. ലൈസൺ ഓഫീസർ എസ് ഐ സുരേഷ്ബാബുവാണ് പ്രോസിക്യൂഷനെ സഹായിച്ചത്.