മോദി ധ്യാനത്തിലായിരുന്നെങ്കിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിച്ചു, മുന്നേറ്റം പ്രവചനങ്ങളെ തകർത്ത്

Saturday 01 June 2024 4:45 PM IST

ന്യൂഡൽഹി: ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതി നിലനിർത്തി കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം വളർച്ച കൈവരിച്ചു. മാർച്ച് പാദത്തിൽ ജി.ഡി.പി 7.8 ശതമാനം വളർച്ച കൈവരിച്ചു. ഇതോടെയാണ് വാർഷിക വളർച്ചാ നിരക്ക് 8.2 ശതമാനമായി ഉയർന്നത്.

കേന്ദ്രസർക്കാർ 7.6 ശതമാനവും റിസർവ് ബാങ്ക് 7.3 ശതമാനവും എസ്.ബി.ഐ റിസർച്ച് 8 ശതമാനവും മറ്റ് പ്രമുഖ ഗവേഷണസ്ഥാപനങ്ങളും നിരീക്ഷകരും 6.9 ശതമാനം വരെയും വളർച്ചയാണ് പ്രവചിച്ചിരുന്നത്.

ജനുവരി-മാർച്ച് കാലയളവിലെ വളർച്ച ഡിസംബർ പാദത്തിലെ 8.6 ശതമാനത്തേക്കാൾ കുറവാണ്.

കഴിഞ്ഞ 4 പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളർച്ചയാണിത്. 2023-24ലെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) 8.2 ശതമാനവും ജൂലായ്- സെപ്റ്റംബറിൽ 8.1 ശതമാനവും ഒക്ടോബർ-ഡിസംബറിൽ 8.6 ശതമാനവുമായിരുന്നു വളർച്ച.

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022-23 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് കാലയളവിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 6.2 ശതമാനം വർദ്ധിച്ചു.

പ്രതിരോധവും ശക്തിയും തെളിയിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ

പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയും ആഗോള സാമ്പത്തികരംഗത്തെ പ്രതികൂലാവസ്ഥകളെ തകർത്തും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഏറ്റവും പുതിയ ജിഡിപി കണക്കുകൾ പുറത്തുവന്നത്. ഇത് സർക്കാരിന് ഇത് വലിയ ഉത്തേജനമായി. പ്രതികൂല സാഹചര്യങ്ങൾക്കിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധവും ശക്തിയും ഇത് പ്രകടമാക്കുന്നതായാണ് വിലയിരുത്തൽ.

2023-24ൽ 9.9 ശതമാനത്തിൻ്റെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ച ഉത്പാദന മേഖലയാണ് വളർച്ചയുടെ പ്രധാന ചാലകശക്തി. മുൻ വർഷം രേഖപ്പെടുത്തിയ 2.2 ശതമാനം വളർച്ചയിൽ നിന്ന് ഏറെ ഉയരെയാണിത്. നാലാം പാദത്തിൽ, യഥാർഥ ജിവിഎയും യഥാർഥ ജിഡിപിയും ശക്തമായ വളർച്ച പ്രകടമാക്കി. നിരക്കുകൾ യഥാക്രമം 6.3 ശതമാനവും 7.8 ശതമാനവുമായി.

ഈ കണക്കുകൾ ആഗോള അനിശ്ചിതത്വങ്ങൾക്കും വെല്ലുവിളികൾക്കും ഇടയിൽ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി അടിവരയിടുന്നു.

Advertisement
Advertisement