നെഞ്ചിടിപ്പിന് ഇന്ന് അറുതി
കൊച്ചി: ജില്ല ഒന്നെങ്കിലും അഞ്ചു ലോക്സഭാ മണ്ഡലങ്ങളിലെ നെഞ്ചിടിപ്പിന് ഇന്ന് എറണാകുളത്ത് അറുതിയാകും. എക്സിറ്റ് പോൾ പ്രവചനങ്ങൾ യു.ഡി.എഫിന് അനുകൂലമാണെങ്കിലും എൽ.ഡി.എഫ് പ്രതീക്ഷ കൈവിട്ടിട്ടില്ല. വലിയ കുതിപ്പെന്ന കണക്കുകൂട്ടിലാണ് എൻ.ഡി.എ. കന്നി മത്സരത്തിൽ ട്വന്റി 20യുടെ പ്രകടനം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയനിരീക്ഷകർ.
യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്ന ജില്ലയാണ് എറണാകുളം എന്നാണ് പൊതു വിലയിരുത്തൽ. നിയമസഭാ വിജയത്തിലും മുൻകൈ യു.ഡി.എഫിനാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മറിച്ച് സംഭവിച്ച ചരിത്രത്തിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ . അട്ടിമറി വിജയം എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത് ചാലക്കുടിയിലാണ്.
എറണാകുളം ലോക്സഭാ മണ്ഡലം പൂർണമായും ജില്ലയിലാണ്. ചാലക്കുടി മണ്ഡലത്തിലെ ഏഴിൽ നാലു നിയമസഭാ മണ്ഡലങ്ങളും ജില്ലയിലാണ്.
ഇടുക്കിയിൽ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. കോട്ടയത്തിന്റെ ഭാഗമായ പിറവം നിയമസഭാ മണ്ഡലം കൂത്താട്ടുകുളം മുതൽ കൊച്ചി നഗരപ്രാന്തമായ ഇരുമ്പനം വരെ വ്യാപിച്ചുകിടക്കുന്നതാണ്. ലക്ഷദ്വീപിലെ ഫലവും കൊച്ചിയിൽ ശ്രദ്ധിക്കപ്പെടും. ദ്വീപ് നിവാസികൾ ധാരാളമുള്ള കൊച്ചിയിൽ പ്രചാരണച്ചൂടും ശക്തമായിരുന്നു.
എറണാകുളം ഉറപ്പിച്ച് യു.ഡി.എഫ്
എറണാകുളം കൂടെ ഉറച്ചുനിൽക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ഹൈബി ഈഡൻ വീണ്ടും വിജയിക്കുമെന്നതിൽ അവർക്ക് യാതൊരു സംശയവുമില്ല. എക്സിറ്റ് പോൾ പ്രവചനങ്ങളും നിരീക്ഷകരുടെ വിലയിരുത്തലും മറിച്ചല്ല. എറണാകുളത്ത് വിജയം എൽ.ഡി.എഫിന്റെ കണക്കിലുമില്ല. വനിതാ സ്ഥാനാർത്ഥിയായ കെ.എസ്. ഷൈനിനെ കളത്തിലിറക്കി മികച്ച പ്രചാരണം നടത്തിയത് ഉണർവ് സൃഷ്ടിച്ചെങ്കിലും ജയിക്കാൻ പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ.
ചാലക്കുടി പ്രതീക്ഷയിൽ എൽ.ഡി.എഫ്
ചാലക്കുടിയിലും യു.ഡി.എഫ് വിജയം ഉറപ്പിക്കുന്നുണ്ടെങ്കിലും എൽ.ഡി.എഫും ട്വന്റി 20യും ഉയർത്തിയ വെല്ലുവിളി സിറ്റിംഗ് എം.പി കൂടിയായ ബെന്നി ബഹനാന്റെ ഭൂരിപക്ഷം കുറച്ചേക്കുമെന്നാണ് വിലയിരുത്തൽ. പ്രതീക്ഷ കൈവിടാൻ എൽ.ഡി.എഫ് തയ്യാറല്ല. ഇന്നസെന്റ് ജയിച്ചതുപോലെ പ്രൊഫ.സി. രവീന്ദ്രനാഥിനെയും ജനങ്ങൾ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ട്വന്റി 20 യു.ഡിഎഫിന് ഉയർത്തുന്ന ഭീഷണിക്കൊപ്പം പ്രൊഫ. രവീന്ദ്രനാഥിന്റെ വ്യക്തിത്വവുമാണ് അനുകൂലഘടകങ്ങൾ.
വോട്ടുയർച്ചയിൽ എൻ.ഡി.എ
എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും വലിയതോതിലുള്ള വോട്ട് വർദ്ധനവാണ് എൻ.ഡി.എയുടെ പ്രതീക്ഷ. ഘടകകക്ഷിയായ ബി.ഡി.ജെ.എസിലെ കെ.എ. ഉണ്ണികൃഷ്ണൻ മത്സരിച്ച ചാലക്കുടിയിലും വലിയ വോട്ട് വർദ്ധന നേതൃത്വം കണക്കുകൂട്ടുന്നു. എറണാകുളത്ത് ഡോ. കെ.എസ്. രാധാകൃഷ്ണൻ മുൻതിരഞ്ഞെടുപ്പുകളെക്കാൾ വോട്ട് നേടുമെന്നാണ് പ്രതീക്ഷ.
കണ്ണ് ട്വന്റി 20യിൽ
ചാലക്കുടിയിലും എറണാകുളത്തും മത്സരിക്കുന്ന ട്വന്റി 20 നേടുന്ന വോട്ടുകൾ എതിരാളികളെ എങ്ങനെ ബാധിക്കുമെന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങൾ നിരീക്ഷിക്കുന്നത്. ശക്തികേന്ദ്രമായ കിഴക്കമ്പലം ഉൾപ്പെടുന്ന കുന്നത്തുനാട്ടിൽ നിന്നാകും ട്വന്റി 20 ഏറ്റവുമധികം വോട്ട് നേടുക. എൽ.ഡി.എഫ് പ്രതിനിധീകരിക്കുന്ന കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ നേടുന്ന വോട്ടുകൾ ഇടതു, വലതു മുന്നണികൾക്ക് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പെരുമ്പാവൂർ, ആലുവ നിയമസഭാ മണ്ഡലങ്ങളിലും വോട്ട് നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എറണാകുളം ലോക്സഭാ മണ്ഡലത്തിലും വോട്ട് നേടുമെന്നാണ് ട്വന്റി 20 പറയുന്നത്. നഗരത്തിലെ നിക്ഷ്പക്ഷരും രാഷ്ട്രീയത്തോട് താല്പര്യമില്ലാത്തവരും തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ട്വന്റി 20.