മെഡിക്കൽ കോളേജിനെതിരെയുള്ള ഗൂഢാലോചന സംരക്ഷണശൃംഖല തീർത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളും
കോഴിക്കോട്: മെഡിക്കൽ കോളേജിനെതിരെയുള്ള ഗൂഢാലോചന തിരിച്ചറിയുക, പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും മെഡിക്കൽ കോളേജ് സംരക്ഷണ ശൃംഖല തീർത്തു. ദീർഘകാലമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജിനെതിരെ നിരന്തരം തെറ്റായ വാർത്തകൾ മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുകയാണ്. ഇത് മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന സാധാരണക്കാരിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ബോധപൂർവം നടത്തുന്ന തെറ്റായ വാർത്തകൾ ആരോഗ്യ പ്രവർത്തകർക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ധ്യാപകർ പറഞ്ഞു.
യോഗത്തിൽ ഇ.എൻ.ടി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സുരേന്ദ്രൻ.കെ, ഒഫ്താൽമോളജി വിഭാഗം പ്രൊഫസർ ഡോ. രഞ്ജിനി കോട്ടഞ്ചേരി, ഡോ. സുജിത് സുകുമാരൻ, പി പി സുധാകരൻ, പ്രജിത്ത് കെ അനഘ കെ, ഹംസ കണ്ണാട്ടിൽ പി.പി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ശിശുരോഗ വിഭാഗത്തിലെ ഡോ. മോഹൻദാസ് നായർ, സത്യൻ മായനാട് എന്നിവർ സംബന്ധിച്ചു.