അലക്സ് അടിപൊളി, മെദ്വദേവ് പുറത്ത്
പാരീസ്: റഷ്യൻ സൂപ്പർ താരം ഡാനിൽ മെദ്വദേവിനെ വീഴ്ത്തി ഓസ്ട്രേലിയൻ താര അലക്സ് ഡെ മിനൗർ ഫ്രഞ്ച് ഓപ്പൺ ഗ്രാൻ്സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ക്വാർട്ടറിൽ കടന്നു. 2004ൽ ലെയ്ട്ടൺ ഹെവിറ്റ് ക്വാർട്ടറിൽ എത്തിയ ശേഷം ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിന്റെ അവസാന എട്ടിൽ ഇടം നേടുന്ന ആദ്യ ഓസ്ട്രേലിയൻ താരമാണ് അലക്സ് ഡി മിനൗർ. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് അടുത്ത മൂന്ന് സെറ്റും സ്വന്തമാക്കി മിനൗർ ജയിച്ച്കയറിയത്. ഇതുവരെ മുഖാമുഖം വന്ന 9 മത്സരങ്ങളിൽ മെദ്വദേവിനെതിരെ അലക്സിന്റെ മൂന്നാമത്തെ മാത്രം ജയമാണിത്.
മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് താരം കോറന്റിൻ മൗറ്റെറ്റിനെതിരെ ഗംഭീരതിരിച്ചുവരവ് നടത്തി ഇറ്റാലിയൻ താരം യാനിക്ക് സിന്നറും ക്വാർട്ടറിൽ എത്തി. അദ്യ സെറ്റിൽ 0-5ന് പിന്നിലായ സിന്നർ ആ സെറ്റ് 6-2ന് നഷ്ടമാക്കിയിരുന്നു. എന്നാൽ തുടർന്നുള്ള മൂന്ന് സെറ്റുകളും സ്വന്തമാക്കി സിന്നിർ ജയിച്ചു കയറുകയായിരുന്നു. വനിതാ സിംഗിൾസിൽ ലോക രണ്ടാം നമ്പർ താരം ആര്യാന സബലെങ്ക, നാലാം റാങ്കുകാരി എലെന റൈബാക്കിന എന്നിവരും ക്വാർട്ടറിൽ എത്തി.