ബെന്നി ഹാപ്പി, കുടുംബവും
കൊച്ചി: വാശിയേറിയ മത്സരം. പക്ഷേ ഒരിക്കൽ പോലും പിന്നോട്ടുപോകാതെ കുതിപ്പ്. ചാലക്കുടിയിലെ യു.ഡി.എഫ് തേരാളി ബെന്നി ബെഹ്നാന്റെ വിജയത്തിൽ ഡബിൾ ഹാപ്പിയാണ് കുടുംബം. അങ്കമാലിയിലെ എം.പി ഓഫീസിൽ ബിഗ് സ്ക്രീൻ ഒരുക്കിയ പാർട്ടി പ്രവർത്തകർക്കൊപ്പം കുടുംബസമേതമാണ് ബെന്നി ബെഹ്നാൻ വോട്ടെണ്ണൽ വീക്ഷിച്ചത്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയാഘോഷത്തിന്റെ മാറ്റ് തെല്ലുപോലും കുറഞ്ഞിരുന്നില്ല.
കൃത്യം എട്ടുമണിയോടെ ഭാര്യ ഷേർളിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ബെന്നി എം.പി ഓഫീസിലെത്തി. പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മുതൽ മുന്നിൽ. ക്യാമ്പിൽ സന്തോഷത്തിരയിളക്കം. ഇതിനിടെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ബെന്നിയുടെ യാത്ര. തിരിച്ചുവരും വരെ ഓരോ മുന്നേറ്റവും ഷെർളി ഫോണിലൂടെ അറിയിച്ചുകൊണ്ടേയിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. രവീന്ദ്രനാഥുമായി സൗഹൃദ സംഭാഷണം. എം.എൽഎ.മാർ ആയിരുന്നപ്പോൾ മുതലുള്ള സൗഹൃദമാണ് തമ്മിലെന്ന് നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ട് കാണുന്നതിന്റ സന്തോഷവും ഇരുവരും പങ്കുവെച്ചു. തിരികെ എം.പി ഓഫീസിലേക്ക്. അപ്പോഴേക്കും ഭൂരിപക്ഷം പതിനായിരം പിന്നിട്ടിരുന്നു. പടക്കവും ചെണ്ടയുമായി പ്രവർത്തകർ സജ്ജം. അവസാനഘട്ട വോട്ടെണ്ണലിൽ വിജയം ഉറപ്പിച്ച് ഭൂരിപക്ഷത്തിലേക്ക് കുതിപ്പ്. എം.പി ഓഫീസിൽ ആഹ്ലാദം അലതല്ലി. ഭർത്താവിനെ നെഞ്ചോട് ചേർത്ത് ഷേർളിയുടെ വിജയാഹ്ലാദം.