കോട്ട കാത്ത് യു.ഡി.എഫ്
കൊച്ചി: വലതുകോട്ടയെന്ന വിശ്വാസം കാത്തുസൂക്ഷിച്ച് എറണാകുളം ജില്ലയിൽ ഉൾപ്പെട്ട നാല് ലോക്സഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വിജയം. കന്നി മത്സരത്തിൽ ട്വന്റി 20 പാർട്ടി രണ്ടു മണ്ഡലങ്ങളിൽ നാലാം സ്ഥാനത്തെത്തി കരുത്തുകാട്ടി. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായത് എൽ.ഡി.എഫിന് തിരിച്ചടിയായി.
ജില്ലയിൽ പൂർണമായി ഉൾപ്പെട്ട എറണാകുളത്ത് ഹൈബി ഈഡൻ, ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ട ചാലക്കുടിയിൽ ബെന്നി ബെഹനാൻ, രണ്ടു മണ്ഡലങ്ങൾ ഉൾപ്പെട്ട ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ഒരു മണ്ഡലം ഉൾപ്പെട്ട കോട്ടയത്ത് ഫ്രാൻസിസ് ജോർജ് എന്നിവരാണ് ജയിച്ചത്.
രണ്ടാം വിജയം രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ സ്വന്തമാക്കിയ ഹൈബി ഈഡനാണ് താരമായത്. എറണാകുളത്ത് വനിതാസ്ഥാർത്ഥിയെന്ന പരീക്ഷണം നടത്തിയ എൽ.ഡി.എഫിന്റെ പ്രതീക്ഷകൾ തകിടം മറിച്ചാണ് ഹൈബിയുടെ വിജയം. 231932 ആണ് കെ.ജെ. ഷൈൻ നേടിയ വോട്ട്. യു.ഡി.എഫിന്റെ പ്രതീക്ഷകൾക്കും അപ്പുറമാണ് ഹൈബിയുടെ വിജയം. ചാലക്കുടിയിൽ വിജയം ആവർത്തിച്ചെങ്കിലും ബെന്നി ബെഹനാൻ 2019നേക്കാൾ പിന്നിലായി. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം പകുതിയായി. വോട്ടിംഗ് ശതമാനം 47.81ൽ നിന്ന് 41.73 ആയി. ട്വന്റി 20യുടെ മുന്നേറ്റം, എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ വ്യക്തിപ്രഭാവം എന്നിവ വോട്ട് കുറയാൻ കാരണമായി. മുസ്ളീം വോട്ടുകൾ കുറഞ്ഞതും ഭൂരിപക്ഷം ഇടിച്ചെന്നാണ് വിലയിരുത്തൽ. കുന്നത്തുനാട്ടിൽ എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളാനായത് യു.ഡി.എഫിന് നേട്ടവുമായി. യു.ഡി.എഫ് വോട്ട് ചോർച്ച കരുതിയ ട്വന്റി 20 യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ നിയമസഭയിലേക്കാൾ മൂവായിരത്തിലേറെ വോട്ട് നേടാൻ കഴിഞ്ഞു.
കരുത്ത് കാട്ടി ട്വന്റി 20
ചാലക്കുടിയിലും എറണാകുളത്തും ട്വന്റി 20 നാലാം സ്ഥാനം നേടി. ചാലക്കുടിയിൽ ചാർളി പോൾ 1,05,642 ഉം എറണാകുളത്ത് ആന്റണി ജൂഡി 39,808 വോട്ടും നേടി. നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും സാന്നിദ്ധ്യം തെളിയിക്കാൻ കഴിഞ്ഞു. പി.വി. ശ്രീനിജിൻ പ്രതിനിധീകരിക്കുന്ന കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടി എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളാൻ കഴിഞ്ഞതും നേട്ടമായി.
എൻ.ഡി.എക്ക് നേട്ടം
വോട്ടുനിലയിൽ ജില്ലയിൽ നേട്ടമുണ്ടാക്കാൻ എൻ.ഡി.എക്ക് കഴിഞ്ഞു. എറണാകുളത്ത് ബി.ജെ.പിയുടെ കെ.എസ്. രാധാകൃഷ്ണൻ 1,44,500 വോട്ടാണ് നേടിയത്. 2019ൽ 13,77,49 വോട്ടാണ് അൽഫോൺസ് കണ്ണന്താനം നേടിയത്. ചാലക്കുടിയിൽ വോട്ടുവിഹിതം കുറഞ്ഞു. ബി.ഡി.ജെ.എസിലെ കെ.എ ഉണ്ണികൃഷ്ണന് 1,06,400 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ 1,54,159 വോട്ട് ലഭിച്ചിരുന്നു.