ഹോട്ടൽ ജീവനക്കാരെ കുത്തിയ യുവാവ് പിടിയിൽ
കൊല്ലം: ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ മൂന്നു പേരെ കുത്തി പരിക്കേൽപ്പിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത യുവാവ് പിടിയിൽ. പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി നിന്നു ഇരവിപുരം സ്‌നേഹ നഗർ 23 ഫാത്തിമ മൻസിലിൽ താമസിക്കുന്ന ഇജാസ് (26) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് വെള്ളയിട്ടമ്പലത്തിന് സമീപമുള്ള ഹോട്ടലിൽ, വിതരണത്തിനായി ഭക്ഷണം എടുക്കാനെത്തിയ ഇജാസ് ഈ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനുമായി സ്‌കൂട്ടർ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് തർക്കമുണ്ടാകുകയും ഇയാളെ മർദ്ദിക്കുകയും ചെയ്തു. ഇത് ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരനായ മുഹമ്മദ് സഫാൻ ചോദ്യം ചെയ്തപ്പോൾ കൈവശമുണ്ടായിരുന്ന കത്രിക കൊണ്ട് സഫാനെ കുത്തി. തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ ബിൽഷാദിനെയും മറ്റൊരു ഭക്ഷണവിതരണക്കാരനായ അനന്തകൃഷ്ണനെയും ഇജാസ് കുത്തി. കൈക്ക് സാരമായി പരിക്കേറ്റ അനന്തകൃഷ്ണനും മുഹമ്മദ് സഫാനും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ അജി സൈമൺ, സജികുമാർ, എസ്.സി.പി.ഒ ശ്രീലാൽ, സി.പി.ഒ സലിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.