സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തിരുത്തലുകൾ വരുത്തും: മുഖ്യമന്ത്രി

Thursday 06 June 2024 2:54 AM IST

തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എൽ.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും 2019-ലേതിന് സമാനമായ ഫലമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രതികരണത്തിൽ വ്യക്തമാക്കി. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് ലോക് സഭ തിരഞ്ഞടുപ്പ് ഫലം. മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്റെയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളിയെന്നാണ് ബി.ജെ.പിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാമെന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തത്.

തൃശൂർ മണ്ഡലത്തിൽ ബി.ജെ.പി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടിൽ ബി.ജെ.പി ആദ്യമായി ലോക്സഭ മണ്ഡലം നേടിയത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അതിന് മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണ്. ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിച്ചും മതനിരപേക്ഷ മൂല്യങ്ങൾക്കായി സമർപ്പണ ബോധത്തോടെ പ്രവർത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുപോകും. ജനങ്ങളെ ചേർത്തുനിറുത്തി നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി അടിയുറച്ച നിലപാടുകളുമായി മുന്നേറുന്നതിനുള്ള സമഗ്രവും സൂക്ഷ്മതലത്തിലുള്ളതുമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടിൽ ബി.ജെ.പിക്കെതിരെ വോട്ടു ചെയ്ത രാജ്യത്താകെയുള്ള സമ്മതിദായകരെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു.

Advertisement
Advertisement