ചികിത്സാച്ചെലവിനായി തുക അനുവദിച്ചില്ല: ഇൻഷ്വറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാരം നൽകാൻ വിധി

Thursday 06 June 2024 1:57 AM IST

മലപ്പുറം: പോളിസിയെടുത്തിട്ടും ചികിത്സാച്ചെലവിനായി ഇൻഷ്വറൻസ് തുക അനുവദിക്കാതിരുന്ന കമ്പനിക്കെതിരെ നഷ്ടപരിഹാരവും ചികിത്സാച്ചെലവിലേക്കുമായി 2,97,234 രൂപ നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. അരീക്കോട് പൂവത്തിക്കൽ സ്വദേശി വേലായുധൻ നായർ നൽകിയ പരാതിയിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് വിധി.
84 വയസുള്ളപ്പോഴാണ് വേലായുധൻ നായർ 60,694 രൂപ നൽകി ഇൻഷ്വറൻസ് പോളിസിയെടുത്തത്. ഈ പോളിസി പ്രാബല്യത്തിലുള്ളപ്പോൾ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ചികിത്സാച്ചെലവിനായി ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചെങ്കിലും തുക അനുവദിച്ചില്ല. പോളിസി എടുത്ത കാലത്തു തന്നെ രക്തസമ്മർദ്ദമുണ്ടായിരുന്ന ആളാണെന്നും അത് മറച്ചുവച്ചാണ് പോളിസി എടുത്തതെന്നുമായിരുന്നു കമ്പനിയുടെ വാദം. അതുകൊണ്ട് ഇൻഷ്വറൻസ് നൽകാനാവില്ലെന്ന് കമ്പനി അറിയിച്ചു. തുടർന്നാണ് ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്. ആശുപത്രിയിലെ ചികിത്സാചെലവുകൾ ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി സമർപ്പിച്ചത്.
84 വയസ്സുള്ളയാൾക്ക് മെഡിക്കൽ പരിശോധന കൂടാതെ ഇൻഷ്വറൻസ് അംഗത്വം നൽകിയ ശേഷം ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് കമ്മിഷൻ വിധിച്ചു. പ്രായം പരിഗണിച്ചു നൽകുന്ന ഇത്തരം പോളിസികൾ ജീവിതശൈലീ രോഗങ്ങൾ മറച്ചുവച്ചുവെന്നാരോപിച്ച് നിഷേധിക്കുന്നത് സേവനത്തിലുള്ള വീഴ്ചയാണെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
ചികിത്സാ ചെലവിലേക്ക് 2,37,274 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഒരു മാസത്തിനകം നൽകണം. ഹരജി തീർപ്പുകൽപ്പിക്കും മുമ്പ് പരാതിക്കാരനായ വേലായുധൻ നായർ മരണപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ അവകാശികൾക്കാണ് തുക നൽകേണ്ടതെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവിൽ പറയുന്നു. ഇതിൽ വീഴ്ച വന്നാൽ ഒമ്പത് ശതമാനം പലിശയും നൽകണം.

Advertisement
Advertisement