ഏറ്റെടുക്കാൻ ആരുമില്ല, അവർ രണ്ടാളും ഇനി അഭയകേന്ദ്രത്തിൽ
കൊല്ലം: ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഏറ്റെടുക്കാൻ ആരുമെത്താതിരുന്നതിനെ തുടർന്ന് ഓച്ചിറ സ്വദേശി വേണു (80), കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി രാധാകൃഷ്ണകുറുപ്പ് (66) എന്നിവരെ ആശുപത്രി അധികൃതർ മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിന് കൈമാറി. ശരീരത്തിന്റെ പിൻഭാഗത്ത് സാരമായ മുറിവുമായി അവശനിലയിൽ തെരുവിൽ കാണപ്പെട്ട വേണുവിനെ പൊലീസുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭരതനാട്യ അദ്ധ്യാപകനായിരുന്ന രാധാകൃഷ്ണക്കുറുപ്പ് രണ്ട് കാലുകളിലും മുറിവുമായി ചികിത്സ തേടി സ്വയം എത്തിയതാണ്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ഇരുവരെയും ഏറ്റെടുക്കാൻ ആരും എത്താതിരുന്നതിനെ തുടർന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് എസ്.എസ് സമിതി അഭയകേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറിനെ ബന്ധപ്പെട്ടതിനെ തുടർന്നാണ് ഇവർക്ക് ആശ്രയമൊരുങ്ങിയത്. ജീവകാരുണ്യ പ്രവർത്തകൻ ഗണേഷ്, ജില്ലാ ആശുപത്രി ജീവനക്കാരനായ അജിത്ത് എന്നിവരാണ് ഇരുവരെയും അഭയകേന്ദ്രത്തിലെത്തിച്ചത്.