ഡോ. വന്ദനദാസ് കൊലക്കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ട ഡോ. വന്ദനദാസ് വധക്കേസിലെ പ്രതി സന്ദീപിനെ കോടതിയിൽ ഹാജരാക്കി. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെയാണ് ഹാജരാക്കിയത്. എന്നാൽ സന്ദീപിന്റെ വിടുതൽ ഹർജി തള്ളിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് ഹാജരാക്കാൻ സാവകാശം നൽകണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് സന്ദീപിനെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് കോടതി 14ലേക്ക് മാറ്റിവച്ചു.
ഇന്നലെ രാവിലെ 11നാണ് സന്ദീപിനെ കോടതിയിലെത്തിച്ചത്. വിചാരണ ഏത് സമയത്തും ആരംഭിക്കാൻ തയ്യാറാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നിലവിൽ സ്റ്റേ ഉത്തരവ് ഇല്ലാത്ത സാഹചരൃത്തിൽ പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് കാലതാമസമുണ്ടാകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.