വ്‌ളോഗർമാർ സൂക്ഷിച്ചോ! എംവിഡിയെ തൊട്ടുകളിക്കേണ്ട; കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം

Friday 07 June 2024 12:13 PM IST

കൊച്ചി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി. വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കാറിനുള്ളിൽ സ്വിമ്മിംഗ് ഒരുക്കി റോഡിലൂടെ കുളിച്ചുകൊണ്ട് യാത്ര ചെയ്‌ത സഞ്ജു ടെക്കി കേസ് പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിർദേശം.

നിയമം ലംഘനം നടത്തി മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പിന് നിർദേശം നൽകി. ആവശ്യമെങ്കിൽ നോട്ടീസ് അയച്ച് നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. സഞ്ജു ടെക്കിയുടെ കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും.

കാറിൽ നീന്തൽക്കുളമൊരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച സംഭവത്തിൽ വ്ലോഗർ ആലപ്പുഴ കലവൂർ സ്വദേശി സഞ്ജു ടെക്കി എന്ന ടി എസ് സജുവിനും സുഹൃത്തുക്കൾക്കുമെതിരായ നടപടി റിപ്പോർട്ട് മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. സഞ്ജു ടെക്കിക്കെതിരെ കോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്.

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതായും നിയമലംഘനം ചൂണ്ടിക്കാട്ടി മണ്ണഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നു. കാറിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചു. കാറോടിച്ച തോണ്ടൻകുളങ്ങര സ്വദേശി സൂര്യനാരായണന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി.

സഞ്ജു ടെക്കി, സൂര്യനാരായണൻ, കാറിൽ ഒപ്പമുണ്ടായിരുന്ന ആര്യാട് സൗത്ത് സ്വദേശി ജി. അഭിലാഷ് എന്നിവർ എടപ്പാളിലെ ഡ്രൈവേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് ദിവസത്തെ പരിശീലനത്തിന് ഹാജരായി. ഇവർക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരാഴ്ചത്തെ കമ്മ്യൂണിറ്റി ട്രെയിനിംഗും നിർദ്ദേശിച്ചിരുന്നു. യൂട്യൂബിൽ 15.9 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള വ്ലോഗറാണ് സഞ്ജുവെന്നും 812 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കാറിൽ ഒപ്പമുണ്ടായിരുന്ന സ്റ്റാലിൻ ക്രിസ്റ്റഫറിനെതിരെ നടപടിയെടുത്തതായി റിപ്പോർട്ടിലില്ല.

Advertisement
Advertisement