ദൈവത്തിന്റെ `കൈ' നീട്ടി ബസ് കണ്ടക്ടർ  യുവാവിനെ രക്ഷിച്ചു

Saturday 08 June 2024 4:38 AM IST

കൊല്ലം/ അടൂർ: ഓടിക്കോണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച യുവാവിനെ നിന്നനിൽപ്പിൽ കൈപ്പിടിയിൽ ഒതുക്കിയ ബസ് കണ്ടക്ടർ രക്ഷിച്ചത് ഒരു ജീവൻ. ചവറ -അടൂർ- പന്തളം റൂട്ടിലോടുന്ന സുനിൽ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ മൺറോത്തുരുത്ത് ഇടപ്പുറം മറ്റേൽ വീട്ടിൽ ബിജിത്ത് ലാലാണ് സൂപ്പർ ഹീറോയായത്.

കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ ചവറ- അടൂർ റൂട്ടിലെ കാരാളിമുക്കിനും മാമ്പഴ മുക്കിനും ഇടയിലാണ് സംഭവം.

കാരാളിമുക്കിൽ നിന്നുകയറിയ യുവാവാണ് അത്യഹിതത്തിൽ നിന്ന് രക്ഷപ്പെട്ടത്. പിൻവാതിലിന് സമീപത്തുനിന്ന് വാതിലിന് എതിർദിശയിലേക്ക് നോക്കി ടിക്കറ്റ് നൽകുകയായിരുന്നു കണ്ടക്ടർ. വാതിലിനടുത്തുനിന്ന യുവാവ് ശാസ്താംകോട്ടയിലേക്ക് ടിക്കറ്റെടുത്തു. ടിക്കറ്റ് വാങ്ങി സെക്കന്റുകൾക്കുള്ളിൽ ബാലൻസ് തെറ്റി പിൽവാതിലിന്റെ പടിക്കെട്ടിലേക്ക് വീണു. ബസ് വളവ് തിരിയുകയായിരുന്നു.യുവാവിന്റെ ശരീരം തട്ടി വാതിൽ തുറന്നതും തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ കണ്ടക്ടറുടെ കൈകൾ പുറകിലേക്കുനീണ്ട് യാത്രക്കാരന്റെ കൈയിൽ പിടിത്തമിട്ടതും ഒന്നിച്ചായിരുന്നു.

മറ്റൊരു യാത്രക്കാരൻ പെട്ടെന്ന് വാതിൽ അടച്ചു.

ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സുഹൃത്തുക്കളാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ ഷാജഹാന്റെയും ശ്രീകുമാറിന്റെയും നേതൃത്വത്തിൽ പന്തളത്തും ഭരണിക്കാവിലും ബിജിത്ത് ലാലിനെ ആദരിച്ചു.

Advertisement
Advertisement