കേരളത്തിലെ മുന്നേറ്റം നേട്ടമാക്കാൻ ബി.ജെ.പി
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കൈവരിച്ച കുതിപ്പ് തുടർ നേട്ടമാക്കാൻ ബി.ജെ.പി.ഒരു സീറ്റിൽ വിജയിക്കുകയും രണ്ടു സീറ്റുകളിൽ വിജയത്തിന് അടുത്തെത്തുകയും ചെയ്ത ബി.ജെ.പി,മറ്റ് സീറ്റുകളിൽ നല്ല വോട്ട് വർദ്ധനയും നേടി.ഇടതുവലതുമുന്നണികൾക്ക് വോട്ട് ചോർച്ചയുണ്ടായപ്പോൾ സംസ്ഥാനത്ത് വോട്ട് വർദ്ധനയുണ്ടായ പാർട്ടി ബി.ജെ.പി.യാണ്.
ഇത് പാർട്ടി കൈവരിച്ച ജനപിന്തുണയാണ് കാണിക്കുന്നതെന്നാണ് വിലയിരുത്തൽ. തമിഴ്നാട്ടിൽ പാർട്ടിക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല.സുരേഷ് ഗോപിയുടെ വിജയം ഒരു താര സ്ഥാനാർത്ഥിക്ക് കിട്ടിയതിനെക്കാൾ പാർട്ടിയുടെ രാഷ്ട്രീയ വിജയമെന്നാണ് വിലയിരുത്തൽ. തൂശൂരിൽ പാർട്ടി സംവിധാനങ്ങൾ മികച്ച രീതിയിൽ ചലിക്കുകയും സ്ത്രീ സംഗമമുൾപ്പെടെ പ്രധാനമന്ത്രി മോദി പങ്കെടുത്ത കൂറ്റൻ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തതാണ് വിജയം ഉറപ്പിച്ചത്. ഈ സംഘടനാ മികവ് മറ്റ് മണ്ഡലങ്ങളിൽ മികച്ച വിജയം നേടാനാകുമെന്ന ആത്മവിശ്വാസം നൽകിയെന്നാണ് നേതാക്കൾ കരുതുന്നത്.
കേന്ദ്രമന്ത്രിസ്ഥാനം വഹിച്ച വി.മുരളീധരൻ സംസ്ഥാനത്തേക്ക് പ്രവർത്തന കേന്ദ്രം മാറ്റിയേക്കും. സംസ്ഥാനത്ത് പാർട്ടിക്ക് കൂടുതൽ വളർച്ചയുണ്ടായത് വി.മുരളീധരൻ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണ്. 6.9% ൽ നിന്ന് 15%ത്തിലേറെ വോട്ട് വിഹിതത്തിലെത്തിച്ചത് മുരളീധരന്റെ പ്രവർത്തന മികവിലാണ്. ആറ്റിങ്ങൽ മണ്ഡലത്തിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചത്. കാട്ടക്കാട,ആറ്റിങ്ങൽ നിയമസഭാമണ്ഡലങ്ങളിൽ ലീഡ് നേടി.സംസ്ഥാനത്ത് 11നിയമസഭാമണ്ഡലങ്ങളിൽ ലീഡും എട്ടിടത്ത് രണ്ടാം സ്ഥാനവും മറ്റ് 26 മണ്ഡലങ്ങളിൽ 35000ത്തിലേറെ വോട്ടും പാർട്ടി നേടി. ഇത് ഭാവിയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജയമാക്കി മാറ്റിയെടുക്കാനാണ് കേന്ദ്ര നിർദ്ദേശം. ഇതനുസരിച്ചുള്ള ഭാവി പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഈ മാസം അവസാനം യോഗം ചേർന്നേക്കും.
സുരേഷ് ഗോപിക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം കിട്ടിയേക്കും..ഒപ്പം സംസ്ഥാനത്തിന് കൂടുതൽ മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയും സംസ്ഥാന നേതൃത്വത്തിനുണ്ട്.രാജ്യസഭയിലേക്ക് ഇനി ജനുവരിയിലാണ് ഒഴിവുകളുണ്ടാകുന്നത്. അതിന് മുമ്പ് രാജസ്ഥാനിൽ നിന്ന് കെ.സി.വേണുഗോപാൽ രാജി വക്കുന്നത് മൂലമുള്ള ഒഴിവ് മാത്രം. അത് കേരളത്തിൽ നിന്നുള്ള നേതാവിന് നൽകുമെന്ന് ഉറപ്പില്ല.
ജയിലുകളിൽ 150 താത്കാലിക നിയമനം
തിരുവനന്തപുരം: ജയിൽ വകുപ്പിലെ അസി. പ്രിസൺ ഓഫീസർ തസ്തികയിൽ നടത്തിയ 150 താത്കാലിക നിയമനങ്ങൾ തുടരാൻ സർക്കാർ അനുമതി. പി.എസ്.സി നിയമനം നേടിയെത്തുന്നവർക്ക് പരിശീലനം നൽകണമെന്നും ജയിൽ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ 150തസ്തികകളിൽ താത്കാലിക നിയമനം അനുവദിക്കണമെന്നും ജയിൽ മേധാവി ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് ആറുമാസത്തേക്ക് താത്കാലിക നിയമനങ്ങൾക്ക് അനുമതി നൽകിയത്. പി.എസ്.സി വഴി സ്ഥിരം നിയമനം നടത്തുമ്പോൾ ഇവരെ പിരിച്ചുവിടണമെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിലുണ്ട്.