നഗരത്തിലെ ഹോട്ടലിൽ പട്ടാപ്പകൽ പിടിച്ചുപറി... മാർവാടി സംഘത്തെ ആക്രമിച്ച് ഡയമണ്ടും സ്വർണവും കവർന്നു
കൊല്ലം: കൊല്ലം നഗരത്തിലെ ഹോട്ടലിൽ പട്ടാപ്പകൽ മാർവാടി സംഘത്തെ ആക്രമിച്ച് ഡയമണ്ടും രണ്ട് പവന്റെ സ്വർണമാലയും കവർന്നു. പിടിച്ചുപറി സംഘത്തിലെ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. ബാക്കിയുള്ളവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. നികുതി വെട്ടിച്ച് ഡയമണ്ട് കച്ചവടം നടത്തുന്ന സംഘമാണ് കൊള്ളയടിക്കപ്പെട്ടത്. ഇവർ കൊല്ലത്തുള്ള സംഘവുമായി ഡയമണ്ട് കൈമാറ്റത്തിന് ധാരണയായിരുന്നു. എന്നാൽ ഹോട്ടലിൽ വച്ച് മാർവാടി സംഘവും ഡയമണ്ട് വാങ്ങാനെത്തിയവരും തമ്മിൽ തർക്കമായി. ഇടപാട് ഉപേക്ഷിച്ച് വാങ്ങാനെത്തിയവർ മടങ്ങി. ഇതിന് പിന്നാലെയാണ് അഞ്ചിലേറെപ്പേരുള്ള സംഘമെത്തി മാർവാടികളെ ആക്രമിച്ച് ഡയമണ്ടും സ്വർണമാലയും കവർന്നത്. ഇടപാട് ഉപേക്ഷിച്ചവരുടെ ക്വാട്ടേഷനാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. വളരെക്കാലമായി കൊല്ലം നഗരം കേന്ദ്രീകരിച്ച് മാർവാടി സംഘം രഹസ്യമായി ഡയമണ്ട് കച്ചവടം നടത്തുന്നുണ്ട്. ഇത് മണത്തറിഞ്ഞാണോ കൊള്ളയെന്നും സംശയമുണ്ട്. പിടിയിലായവരിൽ നിന്ന് സംഭവത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
ക്യാരറ്റ് കുറഞ്ഞ ഡയമണ്ട് ആഭരണങ്ങളാണ് മാർവാടി സംഘം വിൽക്കുന്നത്. നഷ്ടമായ ഡയമണ്ടിന്റെ മൂല്യം മാർവാടി സംഘം പൊലീസിനോട് പൂർണമായും വെളിപ്പെടുത്തിയിട്ടില്ലെന്നും സൂചനയുണ്ട്. കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് സംഭവത്തിന് പിന്നിൽ. നിയമവിരുദ്ധ ഇടപാട് സംബന്ധിച്ച് പൊലീസ് ഇതുവരെ നികുതി വകുപ്പിന് വിവരം നൽകിയിട്ടില്ല.