സംരംഭകത്വം വളർത്താൻ ലക്ഷ്യമിട്ട് എൻജി. പാഠ്യപദ്ധതി പരിഷ്കാരം
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താൻ ലക്ഷ്യമിട്ട് സാങ്കേതിക സർവകലാശാല എൻജിനിയറിംഗ് കോഴ്സുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. സാങ്കേതിക രംഗത്ത് മികവ് പുലർത്താൻ വിദ്യാർത്ഥികളെ സജ്ജമാക്കുന്ന രീതിയിലാകും പരിഷ്കാരം. വിദ്യാർത്ഥികളെ തൊഴിലിനും വ്യവസായത്തിനും പ്രാവീണ്യമുള്ളവരാക്കുക, അടിസ്ഥാന കഴിവുകൾ വികസിപ്പിക്കുന്നതിൽ ഊന്നൽ നൽകുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് വി.സി ഡോ.സജി ഗോപിനാഥ് പറഞ്ഞു.
സ്റ്റാർട്ടപ്പുകൾ തുടങ്ങാനും സാങ്കേതിക വ്യവസായമേഖലയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതായിരിക്കും പാഠ്യപദ്ധതി. ഇക്കൊല്ലം മുതൽ നടപ്പാക്കും. സിലബസ് തയ്യാറാക്കുന്നതിനായി ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങൾക്കായി നടത്തുന്ന നാല് ദിവസത്തെ ശില്പശാല മാർ ബസേലിയോസ് കോളേജിൽ തുടങ്ങി. 125 അദ്ധ്യാപകർ പങ്കെടുക്കുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ഡേറ്റാ സയൻസ് എന്നിവ എല്ലാ ശാഖകളിലും പാഠ്യവിഷയമാക്കും.
ഉള്ളടക്കത്തിലെ അമിതഭാരം ഒഴിവാക്കി വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള വിജ്ഞാനം നേടാനാവുന്ന തരത്തിലാവും പരിഷ്കാരം. ആഗോള തൊഴിൽ വിപണിക്കും അനുദിനം മാറുന്ന വ്യവസായലോകത്തിനും അനുസരിച്ചുള്ളതാവും സിലബസ്. ഡിജിറ്റൽ ടൂളുകൾ,സംരംഭകത്വ വൈദഗ്ദ്ധ്യം,അന്താരാഷ്ട്ര മത്സരക്ഷമത എന്നിവയ്ക്ക് പ്രാധാന്യം നൽകും. ബഹുമുഖ തൊഴിലുകൾക്കായി സജ്ജരാകുന്ന പുതുതലമുറ എൻജിനിയർമാരെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അക്കാഡമിക് ആൻഡ് റിസർച്ച് സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ്കുമാർ ജേക്കബ്,ബോർഡ് ഒഫ് ഗവർണേഴ്സ് അംഗം ഡോ.വേണുഗോപാൽ.ജി,സിൻഡിക്കേറ്റ് അംഗം പ്രൊഫ.സഞ്ജീവ്.ജി,ഡീൻ (അക്കാഡമിക്സ്),ഡോ.വിനു തോമസ് (ഡയറക്ടർ,അക്കാഡമിക്സ്) ഡോ.ലിബീഷ്.എം എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാല.