കനൽ ഒരു തരി അങ്ങനെ കെടാതെ ഇരുന്നോട്ടെ, ആവശ്യമുണ്ട് ഇനിയും; കുടുംബത്തിൽ കയറി കളിക്കരുതെന്ന് നടൻ വിവേക് ഗോപൻ

Saturday 08 June 2024 11:42 AM IST

ലോക്‌സഭ തിരഞ്ഞെടുപ്പിൽ എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചത്. ഇതിനുപിന്നാലെ സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ടും എൽ ഡി എഫിനെ പരിഹസിച്ചുകൊണ്ടും രംഗത്തെത്തിയിരിക്കുകയാണ് നടൻ വിവേക് ഗോപൻ.

ചെമ്പല്ല തനിത്തങ്കം ആണ് സുരേഷ് ഗോപി എന്ന് തൃശിവപേരൂർ വിധിയെഴുതിയപ്പോൾ എതിർ സ്ഥാനാർത്ഥികളുടേത് മാത്രമല്ല ഒറ്റുകാരനാക്കാനും തകർക്കാനുമൊക്കെ ശ്രമിച്ചവർ കൂടിയാണ് നിഷ്‌പ്രഭമായി പോയതെന്ന് അദ്ദേഹം പ്രതികരിച്ചു.

സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു വിവേക് ഗോപന്റെ പ്രതികരണം. കുടുംബത്തിൽ കയറി കളിക്കരുതെന്നും കുറിപ്പിൽ പറയുന്നു. കനൽ ഒരു തരി അങ്ങനെ കെടാതെ ഇരുന്നോട്ടെയെന്നും ഇനിയും ആവശ്യമുണ്ടെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കെട്ടുകഥകൾ കഥകൾ ആക്കി ചമച്ചവർക്ക് മുന്നിൽ തലയെടുപ്പോടെ പൂര പ്രഭയോടെ സുരേഷേട്ടൻ..... ചെമ്പല്ല തനിത്തങ്കം ആണ് സുരേഷ് ഗോപി എന്ന് തൃശിവപേരൂർ വിധിയെഴുതിയപ്പോൾ നിഷ്പ്രഭമായി പോയത് കെ.മുരളീധരനും വിഎസ് സുനിൽ കമാറും മാത്രമല്ല... ജയപരാജയങ്ങളുടെ അളവുകോൽ ഇല്ലാതെ മനുഷ്യത്വവും സ്നേഹവും അളന്നു മുറിക്കാതെ യഥേഷ്ടം കൊടുത്ത ഒരു മനുഷ്യസ്നേഹിയെ രാഷ്ട്രീയ വിരോധത്തിന്റെ ഒറ്റക്കാരണത്താൽ തളർത്താൻ, തകർക്കാൻ, ഒറ്റപ്പെടുത്താൻ, ഒറ്റുകാരൻ ആക്കാൻ ശ്രമിച്ചവർ കൂടിയാണ്...

ഈ വിജയം ബിജെപിയുടെ മാത്രമല്ല.. കമ്മി, സുഡാപ്പി,കൊങ്ങി, അർബൻ നക്സൽ മതേതരൻ, മാനവികൻ, ബുദ്ധിജീവി, മാപ്ര എന്നിങ്ങനെ പല ശാസ്ത്രീയ നാമങ്ങളിൽ അറിയപ്പെടുന്നവർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഉജ്ജ്വലവിജയം... നിങ്ങളും കൂടിയാണ് ഈ മൃഗീയ ഭൂരിപക്ഷത്തിലേക്ക് സുരേഷ് ഏട്ടനെ എത്തിച്ചത്...

നിങ്ങളുടെ നിസ്തുല സേവനം ഭാവിയിൽ മറ്റുള്ള മണ്ഡലങ്ങളിൽ കൂടി വിട്ടു തരണം എന്ന ഒരു അപേക്ഷ ഈ അവസരത്തിൽ വയ്ക്കട്ടെ... കാരണം ആടിനെ പട്ടിയാക്കാൻ ശ്രമിച്ചതിന്റെ ഫലമായി നിങ്ങൾ മുന്നിൽവച്ച കെട്ടുകഥകൾ ജനങ്ങൾ പരിശോധിച്ചു ശേഷം നിങ്ങളെ തന്നെ കണ്ടം വഴി ഓടിച്ചു തൃശൂരിലെ ജനങ്ങൾ...

ഓടിയ ചിലർ രാഷ്ട്രീയം തന്നെ മതിയാക്കിയാൽ മതിയെന്ന ചിന്തയിൽ എത്തിനിൽക്കുന്നു.... അതെ, ജനങ്ങൾ നിങ്ങൾക്ക് താക്കീത് തന്നിരിക്കുകയാണ്. ആരോപണങ്ങളും ആക്ഷേപങ്ങളും ആകാം...പക്ഷേ അതിനും ഒരു പരിധിയുണ്ട്.

കുടുംബത്തിൽ കയറി കളിക്കരുത്...തൃശൂർ വിജയം എന്ന തരത്തിൽ വിധിയെഴുതിയപ്പോൾ വിജയത്തോളമെത്തുന്ന മുന്നേറ്റങ്ങൾക്ക് കേരളക്കര സാക്ഷിയായതും എടുത്തു പറയേണ്ടതാണ്. ശോഭാ സുരേന്ദ്രനെയും വി മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും കൃഷ്ണകുമാർ ജിയും അടക്കം മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തി ബി ജെ പി വിവിധ മണ്ഡലങ്ങളിൽ നടത്തിയ തേരോട്ടം അവിസ്മരണീയമാണ്.

ഇവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള അവസരം എനിക്കുണ്ടായി എന്നതും അഭിമാനകരം തന്നെ. കേരളത്തിൽ താമര വിരിയും എന്നു പറഞ്ഞാൽ വിരിഞ്ഞിരിക്കും അമ്പാനെ......തൃശൂർ എടുക്കും എന്ന് പറഞ്ഞാൽ എടുത്തിരിക്കും. കേരളം ഭരിക്കുന്നവർക്കും, പ്രതിപക്ഷം പോലും അല്ലാത്ത ബിജെപിക്കും. ഇതെന്തൊക്കെയാ ഇവിടെ നടക്കുന്നത്...ബൈ ദി ബൈ നമുക്ക് ഒരു കപ്പിത്താൻ ഉണ്ടല്ലോ..ഊരിപ്പിടിച്ച വാളിന്റെയും........അല്ലെങ്കിൽ വേണ്ട... കനൽ ഒരു തരി അങ്ങനെ കെടാതെ ഇരുന്നോട്ടെ.. ആവശ്യമുണ്ട് ഇനിയും..

Advertisement
Advertisement