റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനം ; കത്രികകൊണ്ട് കുത്തി, രണ്ടു പേർക്ക് സസ്‌പെൻഷൻ
സുൽത്താൻ ബത്തേരി: പുതുതായെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിയെ റാഗിംഗിന്റെ പേരിൽ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചു. ദേഹമാകെ കത്രികകൊണ്ട് കുത്തിക്കീറി. ലക്ഷ്മി വിഹാറിൽ ബിനേഷ്കുമാർ സ്മിത ദമ്പതികളുടെ മകൻ ശബരിനാഥാണ് (15) ആക്രമണത്തിനിരയായത്. മുഖത്തും ചെവിക്കും ശരീരത്തിലാകെയും മുറിവേറ്റ ശബരിനാഥ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
മറ്റൊരു സ്‌കൂളിൽ നിന്ന് ഈ വർഷമാണ് ശബരിനാഥ് മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയത്. ക്ലാസ് മുറിയിൽ ഇരിക്കുകയായിരുന്ന കുട്ടിയെ പരിചയപ്പെടാനെന്നപേരിൽ വിളിച്ചിറക്കിയാണ് മർദ്ദിച്ചത്. മർദ്ദനത്തിനിടെ കത്രികകൊണ്ട് ശരീരമാസകലം കുത്തി പരിക്കേൽപ്പിച്ചു. വസ്ത്രങ്ങളും വലിച്ചുകീറി. ഓടിയെത്തിയ അദ്ധ്യാപകർ വിദ്യാർത്ഥിയെ നായ്‌ക്കെട്ടി നിരപ്പം ഗവ.ആശുപത്രിയിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി എട്ടു മണിയോടെ ഡ്യൂട്ടി മാറിയെത്തിയ ഡോക്ടർ ഒബ്സർവേഷനിൽ കിടന്ന ശബരിനാഥിനോട് ഡിസ്ചാർജ് വാങ്ങി പോകണമെന്ന് നിർബന്ധിച്ചു. തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർ നിർബന്ധിച്ചെന്നുമുള്ള ശബരിനാഥിന്റെ രക്ഷിതാക്കളുടെ ആരോപണം ഡോക്ടർമാർ നിഷേധിച്ചു. അക്രമസംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് ശബരിനാഥിന്റെ മൊഴി രേഖപ്പെടുത്തി. അക്രമിസംഘത്തിലെ രണ്ടു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തു. പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നുകണ്ട ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥിയെയും ശബരിനാഥിന്റെ ക്ലാസിലെ ഒരു കുട്ടിയെയുമാണ് സസ്‌പെൻഡ് ചെയ്തത്.ആറുപേർ ചേർന്നാണ് ശബരിനാഥിനെ ആക്രമിച്ചത്. നീതി ലഭിക്കാൻ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
അന്വേഷിക്കാൻ ഏഴംഗ സമിതി സ്കൂൾ പി.ടി.എ വിളിച്ചുചേർത്ത അടിയന്തര യോഗം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഏഴംഗ സമിതി രൂപീകരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ചെയർമാനായുള്ള സമിതിയിൽ പ്രധാന അദ്ധ്യാപകൻ, ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ സീനിയർ അസിസ്റ്റന്റുമാർ, സ്റ്റാഫ് സെക്രട്ടറി, പി.ടി.എ പ്രസിഡന്റ്, വിദ്യാർത്ഥി പ്രതിനിധി എന്നിവരാണ് അംഗങ്ങൾ. ഏഴു ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് ഡി.ഡിക്ക് കൈമാറും.
എക്‌സൈസും എത്തി സംഭവമറിഞ്ഞ് എക്‌സൈസ് അധികൃതർ സ്‌കൂളിലെത്തി അന്വേഷണം നടത്തി. ലഹരി വസ്തുക്കളുടെ ഉപഭോഗം സംഭവത്തിനു പിന്നിലുണ്ടോ എന്നാണ് അന്വേഷിച്ചത്. അന്വേഷണറിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
വോട്ട് കുറഞ്ഞത് പൊതുവായ വികാരത്തിന്റെ പ്രതിഫലനം: സ്പീക്കർ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ തിരഞ്ഞടുപ്പിന്റെ ആവർത്തനമാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. എൽ.ഡി.എഫിന്റെ വോട്ടും ഭൂരിപക്ഷവും കുറഞ്ഞിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ താൻ പ്രതിനിധീകരിക്കുന്ന തലശേരി മണ്ഡലത്തിൽ എൽ.ഡി.എഫിനേറ്റ തിരിച്ചടി പൊതുവായിയുണ്ടായ വികാരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ വാർഡ് പുനർനിർണയ ബിൽ സമ്മേളനത്തിന്റെ ആദ്യ ദിവസം സഭയിൽ അവതരിപ്പിക്കുമെന്നും സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായും സ്പീക്കർ അറിയിച്ചു.