ചിരട്ട വെറുതേ കളയല്ലേ, ഒന്നു മനസുവച്ചാൽ നേടാം മികച്ച വരുമാനം , പോളിന്റെ ജീവിതം ഉദാഹരണം

Sunday 09 June 2024 1:37 AM IST

മുഹമ്മ: നിമിഷങ്ങൾകൊണ്ട് കത്തിത്തീരാവുന്ന ചിരട്ടയെ തന്റെ കരവിരുതിനാൽ

അനശ്വരമാക്കുകയാണ് പി.ജെ.പോൾ. മണ്ണഞ്ചേരി പഞ്ചായത്ത് നേതാജി പുത്തൻ പുരയ്ക്കൽ പി.ജെ.പോൾ(71) കഴിഞ്ഞ 20 വർഷമായി ജീവിക്കുന്നത് തന്നെ കരകൗശല വസ്തുക്കൾ വിറ്റുകിട്ടിയ വരുമാനം കൊണ്ടാണ്.

നിലവിളക്ക്, റിക്ഷാക്കാരൻ, ചക്രം ചവിട്ടുന്ന തൊഴിലാളി, പെൻഹോൾഡർ, പക്ഷികൾ, പൂക്കൾ, കമ്മൽ, മാല, ഈച്ച , ഉറുമ്പ് തുടങ്ങി ചുറ്റിലും കാണുന്ന എന്തും അദ്ദേഹം ചിരട്ടയിൽ നിർമ്മിച്ചെടുക്കും. ചിരട്ടയെ കൂടാതെ ഈർക്കിൽ, കോഞ്ഞാട്ട, തെങ്ങിൻ തടി എന്നിവയെല്ലാം പോളിന്റെ കൈകളിൽ നിർമ്മാണവസ്‌തുക്കളാണ്. സെക്യൂരിറ്റി ജീവനക്കാരനായിട്ടാണ് പോൾ ജീവിതം ആരംഭിച്ചത്. എന്നാൽ, ഹൃദ്റോഗബാധിതനായതോടെയാണ് അത് ഉപേക്ഷിച്ച് കരകൗശല നിർമ്മാണ രംഗത്തേയ്ക്ക് കടന്നത്.

പിതാവ് പൂങ്കാവിലെ ആർട്ടിസ്റ്റ് ജോണിൽ നിന്നാണ് പോൾ ഈ കല സ്വായത്തമാക്കിയത്.

എഴുപത്തിയൊന്നാം വയസിലും രാവിലെ 7ന് തന്നെ ജോലിക്കായി വീടിനോട് ചേർന്നുള്ള വർക്ക് ഷോപ്പിൽ കയറും. ഒരു മണി വരെ അതുതുടരും. ഉച്ച കഴിഞ്ഞ് ഫിനിഷിംഗ് ജോലികൾ പൂർത്തിയാക്കും. ഇതാണ് പോളിന്റെ രീതി.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കരകൗശല മേളകളിലൂടെയാണ് ഉൽപ്പന്നങ്ങൾ കൂടുതലായി വിറ്റഴിക്കുന്നത്. കൂടാതെ ആവശ്യക്കാർ വീട്ടിൽ വന്നും വാങ്ങുന്നുണ്ട്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ വിപണന കേന്ദ്രത്തിലൂടെയും വിൽപ്പനയുണ്ട്. സഹായത്തിന് ഭാര്യ അനിതയും പോളിനൊപ്പമുണ്ട്.


ഓരോ ശിൽപ്പവും പൂർത്തിയാകുമ്പോഴും, അത് ഉപഭോക്താവിന്റെ കൈകളിലെത്തുമ്പോഴും ഒരു വരുമാന മാർഗം എന്നതിനപ്പുറം വലിയൊരു ആത്മനിർവൃതി ‍ഞാൻ അനുഭവിക്കുന്നുണ്ട്

-പി.ജെ.പോൾ

Advertisement
Advertisement