വീണ്ടും മഞ്ഞപ്പിത്തം വേങ്ങൂരിൽ ജാഗ്രത ഒരുദിനം,നാല് രോഗികൾ
കൊച്ചി: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒറ്റദിവസം നാല് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിച്ച് വേങ്ങൂർ പഞ്ചായത്ത്. 30നും 35നും ഇടയിൽ പ്രായമുള്ളവരാണ് പുതിയ രോഗബാധിതർ. ഏപ്രിൽ 17ന് ആദ്യരോഗബാധ സ്ഥിരീകരിച്ചതിന് സമാനമാണ് രണ്ടാംവരവ്. അന്ന് രണ്ട് പേരിൽ തുടങ്ങിയ രോഗം ദിവസങ്ങൾകൊണ്ട് 240 പേരിലേക്കാണ് അന്ന് പടർന്നത്. ശേഷം ഒന്നരയാഴ്ചയോളം പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. അതേസമയം, അന്ന് പഞ്ചായത്ത് അധികൃതർ ആരോഗ്യ മന്ത്രി വീണ ജോർജ്, മന്ത്രി പി. രാജീവ് എന്നിവരെ നേരിൽ കണ്ട് പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിച്ച് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ചാലുടൻ തുക അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം. ശേഷം ഇതുവരെ സർക്കാർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഒരേ സ്വരത്തിൽ കുറ്റപ്പെടുത്തുന്നു. പഞ്ചായത്ത് ധനം സമാഹരിച്ചാണ് ചികിത്സാ ധനസഹായം നൽകുന്നതും മഞ്ഞപ്പിത്തത്തെ നേരിടാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും .
ഒറ്റക്കെട്ടായി പഞ്ചായത്ത്
എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിനെയാകെ പിടിച്ചുലച്ച പ്രശ്നം ഭരണ- പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായാണ് നേരിടുന്നത്. ചികിത്സാ സഹായ നിധിയുടെ നടത്തിപ്പും പണം സ്വരൂപിക്കുന്നതുമെല്ലാം ഒന്നിച്ചാണ്. പഞ്ചായത്ത് രൂപീകരിച്ച സഹായ നിധിയിലേക്ക് ഇതുവരെ ഒഴുകിയെത്തിയത് എട്ട് ലക്ഷത്തോളം രൂപയാണ്.
നേരിടാൻ നടപടികൾ
ആഴ്ചയിലൊരിക്കൽ പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും കുടിവെള്ള സ്രോതസുകളുടെ ശുചീകരണം
പരിശോധന പതിവ്
രോഗബാധിതരുള്ള മുഴുവൻ കുടുംങ്ങൾക്കും ഭക്ഷ്യക്കിറ്റ് വിതരണം
കുടുംബശ്രീയുടെ നേതൃത്വത്തിലും ഭക്ഷ്യക്കിറ്റുകൾ
സർക്കാരിന്റെ സഹായം ലഭിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരും. പഞ്ചായത്ത് ഒറ്റക്കെട്ടായാണ് പ്രതിസന്ധിയെ നേരിടുന്നത്.
ശിൽപ സുധീഷ്
പ്രസിഡന്റ്
തിങ്കളാഴ്ചത്തെ പഞ്ചായത്ത് കമ്മിറ്റിയിൽ സർക്കാർ ധനസഹായ പ്രശ്നം ചർച്ചയാകും. എത്രയും വേഗം സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് പോകും.
ബൈജു പോൾ
പ്രതിപക്ഷ നേതാവ്
രോഗബാധ പടർന്നു പിടിക്കുന്നതിനു പിന്നാലെ സാമ്പത്തിക സഹായം അനുവദിക്കുന്ന കീഴ്വഴക്കമില്ല. എന്നാൽ, വേങ്ങൂർ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് റിപ്പോർട്ട് പഠിച്ച് എത്രയും വേഗം തുടർ നടപടികൾ കൈക്കൊള്ളും.
പി. രാജീവ്
മന്ത്രി